Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ കർമ്മശേഷിയിൽ പ്രണബിന് സംശയമുണ്ടായിരുന്നു-ശർമ്മിഷ്ഠ മുഖർജി

ന്യൂദൽഹി-കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശേഷിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൾ ശർമ്മിഷ്ഠ മുഖർജി. ഓരോ വിഷയത്തിലും പെട്ടെന്ന് താൽപര്യം നഷ്ടമാകുകയും പുതിയത് അന്വേഷിക്കുകയും ചെയ്യുകയായിരുന്നു രാഹുലെന്നും 'പ്രണബ് മൈ ഫാദർ' എന്ന പുസ്തകത്തിൽ ശർമ്മിഷ്ഠ മുഖർജി എഴുതുന്നു. ഒരു ദിവസം രാവിലെ, മുഗൾ ഗാർഡൻസിൽ (ഇപ്പോൾ അമൃത് ഉദ്യാൻ) പ്രണബിന്റെ പതിവ് പ്രഭാത നടത്തത്തിനിടയിൽ, രാഹുൽ അദ്ദേഹത്തെ കാണാൻ വന്നു. പ്രഭാത നടത്തത്തിലും പൂജയിലും തടസ്സങ്ങളൊന്നും പ്രണബിന് ഇഷ്ടമല്ല. എന്നിരുന്നാലും രാഹുലിനെ കാണാൻ അദ്ദേഹം തീരുമാനിച്ചു. യഥാർത്ഥത്തിൽ രാഹുലിനെ കാണാൻ തീരുമാനിച്ചിരുന്നത് വൈകുന്നേരമായിരുന്നു. പക്ഷേ രാഹുലിന്റെ ഓഫീസ് അദ്ദേഹത്തെ രാവിലെയാണ് മീറ്റിംഗ് എന്ന് തെറ്റിദ്ധരിച്ച് അറിയിച്ചു. ഇതു സംബന്ധിച്ച് ഞാൻ അച്ഛനോട് ചോദിച്ചപ്പോൾ അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചു. 'രാഹുലിന്റെ ഓഫീസിന് 'എ.എം', 'പി.എം' എന്നിവ തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അവർ എങ്ങിനെയാണ് പി.എം.ഒ(പ്രധാനമന്ത്രിയുടെ ഓഫീസ്) പ്രവർത്തിപ്പിക്കുകയെന്ന് ഞാൻ അത്ഭുതപ്പെടുന്നു എന്നായിരുന്നു പ്രണബിന്റെ മറുപടി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന പ്രണബ് മുഖർജിയുടെ ഡയറിയുടെ പേജുകൾ പുസ്തകത്തിലുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നുള്ള എം.പിയായി രാഷ്ട്രീയ യാത്ര തുടങ്ങുന്ന കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൽ ധന, പ്രതിരോധ മന്ത്രിയായിരുന്നു പ്രണബ് മുഖർജി. പ്രണബ് മുഖർജിയെ അമ്പരപ്പിക്കുകയും രാഹുൽ ഗാന്ധിയെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്ത ഒരു സംഭവം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 2014 ഡിസംബർ 28ന് പാർട്ടിയുടെ 130-ാം സ്ഥാപക ദിനത്തിൽ എ.ഐ.സി.സിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ രാഹുൽ പങ്കെടുക്കാത്തത് പ്രണബ് മുഖർജി തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. എ.ഐ.സി.സി ചടങ്ങിൽ രാഹുൽ ഉണ്ടായിരുന്നില്ല. അതിന്റെ കാരണം എനിക്കറിയില്ല. സ്ഥാനങ്ങളെല്ലാം എളുപ്പത്തിൽ ലഭിച്ചതിനാൽ അദ്ദേഹം ഒന്നും വിലമതിക്കുന്നില്ല. സോണിയാജി തന്റെ മകനെ പിൻഗാമിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ രാഷ്ട്രീയ ധാരണയുടെ അഭാവം ഒരു പ്രശ്‌നം സൃഷ്ടിക്കുന്നു. രാഹുലിന് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ? ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുമോ? എനിക്കറിയില്ല. അതേസമയം, പ്രണബ് ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രാഹുലിനെ അഭിനന്ദിക്കുമായിരുന്നു. രാഹുലിന്റെ അർപ്പണബോധവും നിശ്ചയദാർഢ്യവും പ്രണബിനെ സ്വാധീനിക്കുമായിരുന്നുവെന്നും ശർമ്മിഷ്ഠ മുഖർജി എഴുതുന്നു.

Latest News