കോണ്‍ഗ്രസ് പ്രതീക്ഷകള്‍ തകര്‍ത്ത് ഛത്തീസ്ഗഡില്‍ ബി. ജെ. പി ഭൂരിപക്ഷത്തിലേക്ക്

റായ്പൂര്‍- എക്‌സിറ്റ് പോളുകള്‍ തുണച്ചില്ല, കോണ്‍ഗ്രസിന് ഛത്തീസ്ഗഡിലെ ഭരണം നഷ്ടമായി. മികച്ച ഭൂരിപക്ഷത്തോടെ ബി. ജെ. പി അധികാരത്തിലേക്ക്. 

കോണ്‍ഗ്രസും ബി. ജെ. പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഛത്തീസ്ഗഡില്‍ ആദ്യഘട്ടത്തില്‍ മുന്നിട്ടു നിന്ന കോണ്‍ഗ്രസിന് വോട്ടെണ്ണല്‍ അവസാനിക്കുമ്പോഴേക്കും കയ്യിലുള്ള സീറ്റുകള്‍ പലതും നഷ്ടപ്പെടുകയായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബി. ജെ. പി 55 സീറ്റുകളും കോണ്‍ഗ്രസ് 32 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടി. 

അധികാരം നിലനിര്‍ത്തുമെന്ന തരത്തില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചതെങ്കിലും പതിയെ പിറകിലേക്ക് മറിയുകയായിരുന്നു. 
ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ ഭരണത്തില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ചാണ് വോട്ടര്‍മാരോട് സംസാരിച്ചത്.  എന്നാല്‍ അഴിമതി ആരോപണവുമായാണ് ബി. ജെ. പി രംഗത്തെത്തിയത്. 

കല്‍ക്കരി നികുതി, അനധികൃത മദ്യവില്‍പ്പന, മഹാദേവ് ആപ്പ് തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള ബി. ജെ. പി സ്റ്റാര്‍ പ്രചാരകര്‍ ബാഗേല്‍ സര്‍ക്കാരിനെ ലക്ഷ്യമിട്ടതാണ് വിജയം കാണുന്നത്.

Latest News