ന്യൂദൽഹി- ഉത്തരേന്ത്യയിലെ മൂന്നു ഹൃദയഭൂമികളിലേക്കും ദക്ഷിണേന്ത്യയിലെ പ്രമുഖ സംസ്ഥാനത്തിലേക്കും നടന്ന വോട്ടെടുപ്പിൽ ഫലം അറിയാൻ നിമിഷങ്ങൾ മാത്രം. വോട്ടുകൾ എണ്ണിത്തുടങ്ങി. ഇഞ്ചോടിഞ്ച് മത്സരം നടന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് വ്യക്തമായ ലീഡ് നേടി മുന്നേറുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇതിൽ ഛത്തീസ്ഗഢിലും കോൺഗ്രസിന് മേൽക്കൈ ഉണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസും ബി.ജെ.പിയും വൻ മത്സരം കാഴ്ച്ചവെക്കുന്നു.
ബിജെപി മധ്യപ്രദേശ് നിലനിർത്തുമെന്നും രാജസ്ഥാൻ തിരിച്ചുപിടിക്കുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നത്. ഛത്തീസ്ഗഡിൽ തുടർച്ചയായി രണ്ടാം തവണയും കോൺഗ്രസ് വിജയിക്കുമെന്നും തെലങ്കാനയിൽ കോൺഗ്രസ് അട്ടിമറി വിജയം നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നു.