Sorry, you need to enable JavaScript to visit this website.

അധികാരം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്,  ഭരണത്തുടര്‍ച്ചയ്ക്കായി ബി.ജെ.പി 

ന്യൂദല്‍ഹി- മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പത്തു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാം. മധ്യപ്രദേശില്‍ 230, രാജസ്ഥാനില്‍ 199, ഛത്തീസ്ഗഢില്‍ 90, തെലങ്കാന 119 സീറ്റുകളിലേക്കാണ് പോളിംഗ് നടന്നത്.ക്രിസ്ത്യന്‍ ഭൂരിപക്ഷത്തിന്റെ ആവശ്യം മാനിച്ച് മിസോറാമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റി. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള സുപ്രധാന പിടിവള്ളിയാണ് കോണ്‍ഗ്രസിന് അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. എന്നാല്‍ ബി ജെ പിക്കാകട്ടെ നില കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള അവസരവും. എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കും ആശ്വാസവും ആശങ്കയും ഒരു പോലെ നല്‍കുന്നതാണ് കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച തേടുമ്പോള്‍ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലും.തെലങ്കാനയില്‍ ബി ആര്‍ എസിനെ പുറത്താക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരണത്തിന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വരെ പാര്‍ട്ടി ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. 
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് ഏക്‌സിറ്റ് പോളുകള്‍ മൂന്‍തൂക്കം നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്കും മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോടാട്ടം നടക്കുന്നതിനാല്‍ അധികാരം ആരുപിടിക്കുമെന്ന വ്യക്തമായ സൂചനങ്ങള്‍ കിട്ടാന്‍ വോട്ടെണ്ണലിന്റെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നേക്കും. 
 

Latest News