Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിൽവീണ്ടും വിമാനം തെന്നിമാറി, ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും വിമാനം റൺവേയിൽനിന്ന് തെന്നിമാറി. ഇന്ന് രാവിലെ കുവൈത്തിൽനിന്ന് കൊച്ചിയിലെത്തിയ കുവൈറ്റ് എയർവേയ്‌സിന്റെ കെ.യു 357 വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനമിടിച്ച് റൺവേയിലെ ഏതാനും ലൈറ്റുകൾ തകർന്നു. റൺവേയുടെ മധ്യരേഖയിൽനിന്ന് മാറിയിറങ്ങിയതാണ് അപകടത്തിന് കാരണം. പുലർച്ചെ 3.50ന് ഇറങ്ങേണ്ടിയിരുന്ന വിമാനം 4.25നാണ് ലാന്റ് ചെയ്തിരുന്നത്. 163 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 
ഇറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. മധ്യരേഖയിൽനിന്നും ഏതാനും മീറ്റർ മാറിയാണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്തിന്റെ ചിറകിടിച്ചാണ് ലൈറ്റുകൾ തകർന്നത്. 
ഇതേസമയം, ദുബായിൽനിന്നെത്തിയ ഇൻഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനം ഏഴരക്കാണ് നെടുമ്പാശേരിയിൽ തിരിച്ചെത്തിയത്. കുവൈത്ത് വിമാനം പിന്നീട് 9.30ന് സാങ്കേതിക പരിശോധന പൂർത്തിയാക്കി തിരിച്ചുപോയി. 
ഇക്കഴിഞ്ഞ ജൂലൈ 13നും കൊച്ചിയിൽ സമാനമായ അപകടമുണ്ടായിരുന്നു. അന്ന് ഖത്തർ എയർവേയ്‌സിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.
 

Latest News