ജിദ്ദ- രാജ്യത്ത് വംശീയ വിദ്വേഷം വർധിച്ചുവരികയാണെന്നും അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായ യോജിപ്പ് അനിവാര്യമാണെന്നും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് പ്രസ്താവിച്ചു. ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലത്തെിയ അദ്ദേഹം വിവിധ പ്രവാസി സംഘടനാ സാരഥികളുമായി സംസാരിക്കുകയായിരുന്നു. അപര സ്ഥാനത്ത് ആളുകളെ നിർത്തി കുറ്റക്കാരനാക്കുകയും കൃത്രിമ സംഭവങ്ങൾ സൃഷ്ടിച്ച് അപരനിൽ അതിന്റെ ഉത്തരവാദിത്തം ചുമത്തുന്ന വൃത്തിഹീനമായ പ്രവർത്തനങ്ങളാണ് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്. കളമശ്ശേരി തീവ്രവാദ ആക്രമണം അതിന്റെ മികച്ച ഉദാഹരണമാണെന്നും ആറുപേർക്ക് അതിൽ ജീവഹാനി സംഭവിച്ചിട്ടും പൊതുസമൂഹത്തിനും മീഡിയകൾക്കും അത് ഗൗരവമുള്ള വിഷയമേ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ വർഗീയ വിഷം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുകൾ ഊന്നി കഴിഞ്ഞു, അത് കൊണ്ട് തന്നെ കേവല അധികാര മാറ്റം കൊണ്ട് മാത്രം സമൂഹത്തിൽ മാറ്റം ഉണ്ടാകുകയില്ല. എങ്കിലും വംശീയ രാഷ്ട്രീയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ആദ്യപടിയെന്ന നിലയിൽ അടുത്ത പൊതു തെരഞ്ഞെടുപ്പോടെ സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടതുണ്ട്. പ്രതിപക്ഷ വോട്ടുകൾ ചിതറിപോവുന്നതാണ് നമ്മുടെ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കി തെരെഞ്ഞെടുപ്പിനു മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ പൊതുവേദിക്ക് രൂപം നൽകിയത് പ്രതീക്ഷയേകുന്നതാണ്. സംഘ്പരിവാറിനെ ആശയപരമായ നേരിടുന്നതോടൊപ്പം, എല്ലാവരേയും ചേർത്ത് നിറുത്തേണ്ടത് അനിവാര്യമാണെന്നും കെ.എ. ഷഫീഖ് ചൂണ്ടിക്കാട്ടി. ഫാസിസത്തിന്റെ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കേണ്ടതുണ്ട്. ആസന്നമായ ലോകസഭാ തെരെഞ്ഞെടുപ്പിൽ സംഘ്പരിവാറിനെ പരാജയപ്പെടുത്താൻ ഇത് മാത്രമാണ് വഴി. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാവില്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്, അത് കൊണ്ട് തന്നെ ഫാസിസത്തിനെതിരെ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നത് തന്നെ ഇന്നിന്റെ രാഷ്ട്രീയമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ സാമൂഹ്യനീതി ലഭിക്കാൻ ജാതി സർവേയിലൂടെ സാധിക്കുമെന്ന് മാത്രമല്ല, അത് സവർണ ഫാസിസ്റ്റ് ആശയത്തിലുള്ള സംഘപരിവാറിന്റെ, ദളിതരും പിന്നോക്ക ഹിന്ദുക്കൾ അടക്കമുള്ള ജന വിഭാഗങ്ങളോടുള്ള അവഗണനയുടെ മുഖം തുറന്ന് കാട്ടാൻ സഹായിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ജാതി സർവേ എന്ന ആവശ്യം നേടി എടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് വെൽഫയർ പാർട്ടി ഓഫ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണത്.
കബീർ കൊണ്ടൊട്ടി, വീരാൻകുട്ടി, സമീർ കോയകുട്ടി, ഹിഫ്‌സുറഹ്മാൻ, ഡോ. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പ്രൊവിൻസ് പ്രസിഡന്റ് ഉമർ പാലോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്‌റ ബഷീർ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫയർ നാഷണൽ സെക്രട്ടറി റഹീം ഒതുക്കുങ്ങലും പരിപാടിയിൽ സന്നിഹിതനായിരുന്നു.