അമേരിക്ക സ്വരം അല്‍പം കടുപ്പിച്ചിട്ടുണ്ട്; നെതന്യാഹു വഴങ്ങുമോ എന്നതാണ് ചോദ്യം

ടെല്‍അവീവ്- വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിനു ശേഷം ഗാസയില്‍ വീണ്ടും മാരക പ്രഹരം ആരംഭിച്ചിരിക്കുന്ന ഇസ്രായിലിനോട് സ്വരം കടുപ്പിച്ച് അമേരിക്ക. ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രായിലിന്റെ സൈനിക നടപടിയില്‍ അമേരിക്കക്കും  പങ്കുണ്ടെന്ന കനത്ത വിമര്‍ശനം നേരിടാനാവാതെയാണ് യു.എസ് അധികൃതര്‍ ചെറുതായെങ്കിലും ഇസ്രായിലിനോട് സ്വരം കടുപ്പിച്ചിരിക്കുന്നത്.
ഗാസയുടെ വടക്കാന്‍ ഭാഗത്ത് നടത്തിയ ആക്രമണം തെക്കും ആവര്‍ത്തിക്കരുതെന്നാണ് മുതിര്‍ന്ന യു.എസ്  ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഗാസ മുനമ്പില്‍ ഇസ്രായില്‍ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തിയത്.  താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് യുഎസ് നിലപാട് അല്‍പമെങ്കിലും കടുപ്പിച്ചത്.
ഹമാസിനെ നശിപ്പിക്കാനെന്നു പറഞ്ഞാണ് വടക്കന്‍ ഗാസയില്‍ ആയിരക്കണക്കിന് നിരപരാധികളായ ഫലസ്തീനികളെ ഇസ്രായില്‍ കൊന്നൊടുക്കിയത്.  വടക്ക് നടത്തിയ തോതിലുള്ള ആക്രമണങ്ങള്‍ തെക്കും ആവര്‍ത്തിക്കരുതെന്നാണ് യു.എസ് മുന്നറിയിപ്പ്.  
ഇസ്രായില്‍ സുരക്ഷിത മേഖലകളാണെന്ന് വ്യക്തമാക്കിയിരുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയിരുന്നു.  
വെടിനിര്‍ത്തല്‍  സമയത്ത്, വടക്കന്‍ ഭാഗത്തുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതില്‍ നിന്ന് ഗാസക്കാരെ ഇസ്രായില്‍ സൈന്യം തടയുകയും ചെയ്തു. ഹമാസിനെ ഇല്ലാതാക്കാന്‍ ഇനിയും നിങ്ങള്‍ക്ക് കൂടുതല്‍ സമയമില്ലെന്നാണ് അമേരിക്ക ഇസ്രായില്‍ അധികൃതരോട് പറയുന്നത്.
ഒക്‌ടോബര്‍ 7ന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ്  ഹമാസിനെ തുടച്ചുനീക്കുമെന്നും അതിന്റെ ഉന്നത നേതാക്കളെ  ഇല്ലാതാക്കുമെന്നും ഇസ്രായില്‍ല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തത്. ഇതിനു പിന്നാലെ അമേരിക്ക ഇസ്രായിലിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്തുവന്നു.
മിഡില്‍ ഈസ്റ്റിലേക്ക് യുദ്ധവിമാനങ്ങളും വിമാനവാഹിനിക്കപ്പലുകളും അയച്ചും കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചും ഇസ്രായിലിനെതിരെ കൂടുതല്‍ ശക്തികളും മുന്നണികളും രൂപ്പെടുന്നത് തടയാാനാണ് അമേരിക്ക ശ്രമിച്ചത്.

 

Latest News