മംഗളൂരു / മലപ്പുറം - മംഗളൂരുവിലെ സ്‌നേഹാലയത്തിലുളള മലയാളി മാതാവിനെ തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശിനിയായ സഫിയ്യ ഉപ്പുകള്ളിയിൽ ആണ് മംഗളൂരുവിൽ കഴിയുന്നത്. ഇവരെ നാട്ടിലേത്തിക്കാനായി മകൻ കണ്ണംവട്ടിക്കാവ് ഉപ്പുകള്ളി ഹൗസിൽ ഷാഹിദ് ഇന്ന് രാത്രി മംഗ്ലൂരുവിലേക്ക് തിരിക്കും.
ഒരുമാസം മുമ്പാണ് ഉമ്മയെ കാണാതായതെന്ന് ഷാഹിദ് മലയാളം ന്യൂസിനോട് പറഞ്ഞു. പത്തുമാസം മുമ്പ് ഇതുപോലെ പോയി മംഗലാപുരത്തുനിന്ന് പിടിച്ച് വീട്ടിലെത്തിച്ചതാണെന്നും മകൻ പറഞ്ഞു. ഇന്ന് രാത്രി ബന്ധുവിനോടൊപ്പം ഉമ്മയെ കൂട്ടാനായി ട്രെയിനിൽ യാത്ര തിരിക്കുമെന്നും മംഗളുരുവിൽനിന്ന് വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
മനോനില തെറ്റിയ നിലയിൽ മംഗളൂരുവിൽ കഴിയുന്ന സഫിയ്യയുടെ മക്കളെയോ ബന്ധുക്കളെയോ കണ്ടെത്താൻ കഴിയുമോ? എന്ന വാർത്ത മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകമാണ് കുടുംബത്തെ കണ്ടെത്താനായത്. ഒരു മാസംമുമ്പ് മംഗളൂരു പോലീസ് കർണാടകയിലെ പ്രജ്ഞാ കൗൺസിലിംഗ് സെന്ററിൽ എത്തിച്ച സഫിയ്യ ഇപ്പോൾ മനോനില തെറ്റിയവരുടെ പുനരധിവാസ കേന്ദ്രമായ മംഗളൂരുവിലെ സ്‌നേഹാലയത്തിലാണുള്ളത്. മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ഇവർക്ക് പറയാൻ കഴിഞ്ഞിരുന്നില്ല.