കൊച്ചി - കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് വ്യവസായി ഗോകുലം ഗോപാലൻ പറഞ്ഞു. തന്റെ ഇടപാടുകാരൻ അനിൽകുമാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഗോകുലം ഗോപാലൻ മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂർ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇ.ഡി, ഗോകുലം ഗോപാലനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് രാവിലെ പത്തരയോടെയാണ് കൊച്ചി ഇ.ഡി ഓഫീസിൽ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. ഉച്ചയ്ക്കുശേഷവും തുടർന്നു. കരുവന്നൂർ ബാങ്കുമായി നടത്തിയ നാല് കോടിയുടെ സാമ്പത്തിക ഇടപാടിലാണ് ചോദ്യം ചെയ്യലുണ്ടായതെന്നാണ് വിവരം.
കരുവന്നൂർ ബാങ്കിൽ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രേഖകൾ ഹാജാറാക്കാത്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇ.ഡി പറഞ്ഞത്.
എന്നാൽ, കരുവന്നൂർ ബാങ്കുമായി തനിക്ക് സാമ്പത്തിക ഇടപാടില്ലെന്നും തന്റെ ഇടപാടുകരാനായ അനിൽ കുമാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയാനാണ് വിളിപ്പിച്ചതെന്നുമാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. അതേസമയം, ഈ അനിൽകുമാർ എന്നു പറയുന്ന വ്യക്തി ആരാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് 18 കോടി രുപ അനിൽകുമാർ തട്ടിയെടുത്തതായി ഇ.ഡി പറഞ്ഞിരുന്നു. ഈ അനിൽ കുമാർ തന്നെയാണോ ഗോകുലം ഗോപാലൻ പറയുന്ന അനിൽകുമാറെന്ന കാര്യത്തിലും കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.