Sorry, you need to enable JavaScript to visit this website.

ചൈനയിൽ പടരുന്ന മഹാമാരി; ഇന്ത്യയിൽ ആറു സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂദൽഹി- ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിൽ അലർട്ട് നൽകി. കേന്ദ്ര നിർദ്ദേശത്തെ തുടർന്നാണ് രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ അലർട്ട് പ്രഖ്യാപിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരാതിപ്പെടുന്ന രോഗികളെ നേരിടാൻ തയ്യാറെടുപ്പ് ഉറപ്പാക്കാൻ ആശുപത്രികളോടും ഹെൽത്ത് കെയർ സ്റ്റാഫുകളോടും ആവശ്യപ്പെട്ടിട്ടു. സീസണൽ പനിയെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. 
സ്ഥിതിഗതികൾ ഇപ്പോൾ ആശങ്കാജനകമല്ലെന്നും എന്നാൽ മെഡിക്കൽ സ്റ്റാഫ് ജാഗ്രത പാലിക്കണമെന്നും പകർച്ചവ്യാധികൾ പടരുന്നത് തടയണമെന്നും രാജസ്ഥാൻ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. പീഡിയാട്രിക് യൂണിറ്റുകളിലും മെഡിസിൻ വിഭാഗങ്ങളിലും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും  കൂട്ടിച്ചേർത്തു

ചൈനയിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി കോവിഡ് -19 പാൻഡെമിക് സമയത്ത് രൂപീകരിച്ച ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. 
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്തരാഖണ്ഡിലെ ചമോലി, ഉത്തരകാശി, പിത്തോരാഗഡ് ജില്ലകൾ ചൈനയുമായി അതിർത്തി പങ്കിടുന്നവയാണ്. 
ആശുപത്രികളിൽ അസാധാരണമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവ് ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് ഹരിയാന ആരോഗ്യ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. തമിഴ്നാട്ടിലെ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും സമാനമായ നിർദ്ദേശം ലഭിച്ചു.

Latest News