കല്യാണവീട്ടിൽ വാക്കുതർക്കം; മകളുടെ ഭർതൃപിതാവിനെ വെടിവെച്ചുകൊന്നു

നോയിഡ- മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഹോഷിയാര്‍പൂര്‍ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകന്റെ ഭാര്യാപിതാവ് ശേഖര്‍ യാദവാണ് അശോകിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അശോക് യാദവിന്റെ മകന്‍ ശേഖറിന്റെ മകളെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്പത്യം പക്ഷേ, സന്തോഷകരമായിരുന്നില്ല.
ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വിവാഹമോചനത്തിന് തയ്യാറായി. ഇതേച്ചൊല്ലി  കുടുംബങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി  വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അശോകും ശേഖറും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടെ ശേഖര്‍ വെടിയുതിര്‍ത്തുവെന്നും പോലീസ് പറഞ്ഞു.
വെടിയേറ്റ അശോക് യാദവിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാളുടെ ബന്ധുവിന്റെ പരാതിയില്‍ ശേഖര്‍ യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെടിവെപ്പിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വിവാഹത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ടുവരികയാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

 

Latest News