Sorry, you need to enable JavaScript to visit this website.

ഇത് കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള  മന്ത്രിമാരുടെ പ്രഭാത നടത്തം-രാഹുല്‍ മാങ്കൂട്ടത്തില്‍ 

തിരുവനന്തപുരം- ജപ്തി നോട്ടീസ് ലഭിച്ച കര്‍ഷകനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്ന നവകേരള സദസ് യാത്രയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. കണ്ണൂര്‍ കൊളക്കാട് സ്വദേശിയായ ക്ഷീര കര്‍ഷകന്‍ എംആര്‍ അല്‍ബര്‍ട്ട് (68) ആണ് ആത്മഹത്യ ചെയ്തത്.
മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് എംആര്‍ ആല്‍ബര്‍ട്ട് എന്ന ക്ഷീരകര്‍ഷകന്‍ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയന്‍ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണമെന്നും രാഹുല്‍ ചോദിക്കുന്നു.
'എന്തുകൊണ്ടാണ് ആല്‍ബര്‍ട്ട് അടക്കമുള്ള ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ സര്‍ക്കാര്‍ അവകാശങ്ങള്‍ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സില്‍ പരാതി പറയാന്‍ തോന്നാതിരുന്നത്?
എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകര്‍ഷകരുടെയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയാത്തത്? മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോള്‍, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു'- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെ ആല്‍ബര്‍ട്ടിന്റെ ഭാര്യ വത്സല പളളിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആല്‍ബര്‍ട്ടിന് കേരള ബാങ്കില്‍ രണ്ട് ലക്ഷം രൂപ ബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്ന് നവംബര്‍ 18ന് മേല്‍നടപടി നോട്ടീസ് ലഭിച്ചിരുന്നു. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആല്‍ബര്‍ട്ട് സജീവ പൊതുപ്രവര്‍ത്തകനായിരുന്നു. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി ആല്‍ബര്‍ട്ട് വായ്പ എടുത്തിരുന്നു. ഇതിന്റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ കേരള ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്.
മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് മാടമ്പിയുടെ ജില്ലയിലെ തന്നെ എംആര്‍ ആല്‍ബര്‍ട്ട് എന്ന ക്ഷീരകര്‍ഷകന്‍ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയന്‍ സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണം? എന്തുകൊണ്ടാണ് ആല്‍ബര്‍ട്ട് അടക്കമുള്ള ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ സര്‍ക്കാര്‍ അവകാശങ്ങള്‍ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സില്‍ പരാതി പറയാന്‍ തോന്നാതിരുന്നത്?
എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകര്‍ഷകരുടെയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയാത്തത്? മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോള്‍, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു.


 

Latest News