മൂന്ന് വര്‍ഷത്തിനിടെ 900 ഗര്‍ഭഛിദ്രം;  ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റില്‍

ബെംഗളൂരു-കര്‍ണാടകയില്‍ മൂന്ന് വര്‍ഷത്തിനിടെ നിയമവിരുദ്ധമായി 900 ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും അറസ്റ്റില്‍. ഡോ. ചന്ദന്‍ ബല്ലാല്‍, ലാബ് ടെക്നീഷ്യന്‍ നിസാര്‍ എന്നിവരാണ് പിടിയിലായത്. ഓരോ ഗര്‍ഭഛിദ്രത്തിനും 30,000 രൂപ വീതമാണ് ഡോക്ടര്‍ ഈടാക്കിയിരുന്നത്.ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയത് മെസൂരുവിലെ ഒരു ആശുപത്രിയിലാണ്. സംഭവത്തില്‍ ആശുപത്രി മാനേജര്‍ മീണയും റിസപ്ഷനിസ്റ്റ് റിസ്മ ഖാനും ഈ മാസം അറസ്റ്റിലായിരുന്നു.
റാക്കറ്റുമായി ബന്ധമുള്ള മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം മാണ്ഡ്യയില്‍ ഒരു ഗര്‍ഭിണിയെ ഗര്‍ഭച്ഛിദ്രത്തിനായി കാറില്‍ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയന്‍കുമാര്‍ എന്നിവര്‍ അറസ്റ്റിലായതിനു പിന്നാലെ പോലീസ് ഇത്തരം സംഭവങ്ങളില്‍ അന്വേഷണം ശക്തമാക്കുകയായിരുന്നു. പെണ്‍ ഭ്രൂണഹത്യാ റാക്കറ്റിനെതിരെ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിരുന്നു. മാണ്ഡ്യയില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ സെന്ററായി ഉപയോഗിക്കുന്ന ശര്‍ക്കര യൂണിറ്റിനെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. പോലീസ് സംഘം പിന്നീട് സ്‌കാന്‍ മെഷീന്‍ പിടിച്ചെടുത്തു. മെഷീന് സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കി. 

Latest News