ഇൻഡോർ- മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സ്വകാര്യ സ്‌കൂളിൽ വഴക്കിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ ജ്യാമിതി കോമ്പസ് ഉപയോഗിച്ച് 108 തവണ കുത്തി. ഇക്കഴിഞ്ഞ 24-നാണ് സംഭവം. എയ്‌റോഡ്രോം പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് വിദ്യാർഥികൾ സഹപാഠിയെ കോമ്പസ് ഉപയോഗിച്ച് ആക്രമിച്ചത്. 108 തവണ വിദ്യാർത്ഥിയെ ആക്രമിച്ചതായി ശിശു ക്ഷേമ സമിതി ചെയർപേഴ്‌സൺ പല്ലവി പോർവാൾ പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ കാരണം കണ്ടെത്താൻ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കുട്ടിയുടെ ദേഹമാസകലം കുത്തേറ്റ പാടുകളുണ്ടായിരുന്നു. അക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു. ആക്രമണം നടത്തിയ എല്ലാ കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണ്. നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.