Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രിസ്മസിന് ഒരുങ്ങാൻ കർഷകരും ഇടനിലക്കാരും ചരക്ക് നീക്കം നിയന്ത്രിച്ചു

കാർഷിക മേഖല കാത്തിരിക്കുകയാണ് ക്രിസ്മസിനായി. പിന്നിട്ട വാരത്തിൽ ഉൽപന്നങ്ങൾ ഇറക്കാതെ ഉത്സവ ദിനങ്ങളിലെ ആവശ്യങ്ങൾക്ക് വേണ്ട പണം സ്വരൂപിക്കാൻ കർഷകരും ഇടനിലക്കാരും ചരക്ക് നീക്കം നിയന്ത്രിച്ചു. അതേ സമയം വാങ്ങൽ താൽപര്യം ചുരുങ്ങിയത് കുരുമുളകിന്റെ മുന്നേറ്റത്തിന് തടസ്സമായി. അന്തർസംസ്ഥാന വാങ്ങലുകാർ ക്രിസ്മസ് വേളയിലെ ഡിമാന്റ് മുന്നിൽ കണ്ട് ചരക്ക് സംഭരണത്തിനുള്ള നീക്കത്തിലാണ്. ഇത് മനസ്സിലാക്കി കുരുമുളക് വിൽപനയ്ക്ക് ഇറക്കാതെ  കർഷകർ ഉയർന്ന വിലയ്ക്കായി ശ്രമം നടത്തുന്നുണ്ട്. അൺഗാർബിൾഡ് കുരുമുളക് 59,400 രൂപ. 
 ശൈത്യം തോട്ടം മേഖലയ്ക്ക് മുകളിൽ കുട ചൂടിയതോടെ കൊളുന്ത് നുള്ളിൽ നിന്നും അൽപം പിൻതിരിയാൻ തൊഴിലാളികളും കർഷകരും നിർബന്ധിതരാകുന്നു. മഞ്ഞ് വീഴ്ചയിൽ കൊളുന്ത് ഇലകൾ പിടിച്ചു നിൽക്കാൻ ക്ലേശിക്കുന്നു, പകൽ സൂര്യപ്രകാശം താങ്ങാനാവാതെ വാടിക്കരിയുന്ന അവസ്ഥയും തുടങ്ങി.തേയില ഉൽപാദനം ഇനിയുള്ള ഏതാനും ആഴ്ചകളിൽ ചുരുങ്ങും. രാത്രി താപനില ഇനിയും കുറഞ്ഞാൽ ഉൽപാദനം സ്തംഭിക്കാം. ദീപാവലിക്ക് ശേഷം ദക്ഷിണേന്ത്യൻ തേയില ലേല കേന്ദ്രങ്ങളിൽ വാങ്ങൽ താൽപര്യം അൽപം ചുരുങ്ങിയത് ഇല, പൊടി തേയില വിലകളെ ബാധിച്ചു. ആഭ്യന്തര വിദേശ ഡിമാന്റ് ചുരുങ്ങുന്ന സാഹചര്യത്തിൽ തോട്ടം മേഖല തേയില നീക്കം നിയന്ത്രിക്കാം. അതേ സമയം അടുത്ത രണ്ട് മൂന്ന് ആഴ്ചകളിൽ ക്രിസ്മസിനുള്ള വാങ്ങലുകൾ ആഭ്യന്തര മാർക്കറ്റിനെ സജീവമാക്കും. 
മണ്ഡല കാലം തുടങ്ങിയതോടെ ശബരിമല തീർത്ഥാടകരിൽ നിന്നും നാളികേരത്തിന് ഡിമാന്റ്. കേരളത്തിൽ നാളികേര വില കിലോ 40 രൂപയിലെത്തി. എന്നാൽ ഈ മുന്നേറ്റം കൊപ്രയിൽ പ്രതിഫലിച്ചില്ല. സംഭരിച്ച കൊപ്ര നാഫെഡ് വിൽപനയ്ക്ക് ഒരുങ്ങുന്നത് ഉൽപാദകരിൽ ആശങ്ക പരത്തി. കൊച്ചിയിൽ എണ്ണ 13,500 ലും കൊപ്ര 9100 രൂപയിലുമാണ്. 
ക്രിസ്മസ്, ന്യൂ ഇയർ ബയ്യിങിന് ഏലം കയറ്റുമതിക്കാർ ഉത്സാഹിച്ചു. ലേലത്തിൽ ചരക്ക് നീക്കം ചുരുങ്ങിയാൽ വില ഉയരാം. വാരാന്ത്യം നടന്ന ലേലത്തിന് ശരാശരി ഇനങ്ങൾ കിലോ 1591 രൂപയിലും മികച്ചയിനങ്ങൾ 2151 രൂപയിലുമാണ്. ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ജാതിക്ക, ജാതിപത്രിക്കും ആവശ്യം ഉയർന്നെങ്കിലും വിലയിൽ മാറ്റമില്ല. നടപ്പ് വർഷം ജാതി ഉൽപാദനത്തിലെ വർധനയും നിരക്ക് ഉയർത്തുന്നതിൽ നിന്നും വ്യവസായികളെ പിൻതിരിപ്പിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ വിലക്കയറ്റം തടഞ്ഞു. 
കമ്പനി സപ്ലെയർമാർക്ക് ആവശ്യാനുസരണം റബർ ഷീറ്റ് ലഭിക്കുന്നില്ലെന്നങ്കിലും ടയർ നിർമാതാക്കൾ വില ഉയർത്താൻ തയാറായില്ല. കാർഷിക മേഖല ടാപ്പിങിന് ഉത്സാഹിച്ചു. ചെറുകിട കർഷകർ അടുത്ത വാരത്തോടെ വിപണികളിലേയ്ക്ക് തിരിയാം. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള പണം കണ്ടത്താൻ ചെറുകിടക്കാർ ചരക്കുമായി വിപണിയെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് ടയർ ലോബിയും. നാലാം ഗ്രേഡ് റബർ വില കിലോ 153 രൂപ. 
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന് 45,240 രൂപയിൽ നിന്ന് 45,680 രൂപയായി. ഗ്രാമിന് 5655 രൂപയിൽ നിന്നും 5710 രൂപയായി.   

Latest News