അമ്മ മനസ്സിലെ കൊടും ക്രൂരത : തിരുവനന്തപുരത്തെ ആ അമ്മയ്ക്ക് നീതിപീഠം നല്‍കിയത് 40 വര്‍ഷത്തെ തടവ്

തിരുവന്നതപുരം - ഏഴുവയസ്സുകാരിയായ സ്വന്തം മകളെ കാമുകന്  പീഡിപ്പിക്കനായി കാഴ്ചവെച്ച അമ്മയ്ക്ക് 40 വര്‍ഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പ്രതിയുടെ മകളായ കുട്ടിയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഈ സമയം ശിശുപാലന്‍ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. കുട്ടി അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്നും കുട്ടിയെ ശിശുപാലന്റെ വീട്ടില്‍ കൊണ്ട് പോവുകയും പ്രതിയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിച്ചു. ഇടയ്ക്ക് പതിനൊന്ന് കാരിയായ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ പീഡന വിവരം കുട്ടി പറഞ്ഞിരുന്നു. ശിശുപാലന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല.  ചേച്ചി കുട്ടിയേയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടില്‍ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മുമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഈ കാലയളവില്‍ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി. അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലന്‍ ആത്മഹത്യ ചെയതു. അതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് നിലവില്‍ കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് ഹാജരായി.

 

Latest News