തിരുവനന്തപുരം- വായ്പ നല്‍കിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. കന്യാകുമാരി കടയാറവിള സ്വദേശി ജയിംസാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയോടെ പള്ളില്‍ ആരാധന കഴിഞ്ഞ് വന്ന ഭാര്യയും മക്കളുമാണ് ജയിംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഖമില്ലാത്തിതിനെ തുടര്‍ന്ന് ജയിംസ് പള്ളിയില്‍ പോകാതെ വീട്ടില്‍ തന്നെ വിശ്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
പള്ളിയില്‍നിന്നെത്തിയ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
പരിശോധനയില്‍ ജെയിംസിന്റെ കയ്യില്‍ കിടന്നിരുന്ന മൂന്ന് മോതിരങ്ങളും മാലയും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും സമീപത്ത് നിന്ന് പോലീസ് കണ്ടെത്തി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോതിരങ്ങളും മാലയും പണവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ജയിംസ് ഇയാള്‍ക്ക് പണം കടം കൊടുത്തിരുന്നുവെന്നും അത് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ജയിംസിന്റ മൃതദേഹം കുഴിത്തുറെ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഈ വാർത്ത കൂടി വായിക്കുക