കൊച്ചി - കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി. ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുൻകൂർ ഇവാക്വേഷൻ പ്ലാൻ ചെയ്യുക എന്നതൊന്നും നമ്മുടെ രീതിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഇനി കുട്ടികളുടെ ടെക്‌ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ ഓർമിപ്പിച്ചു.
മഴ പെയ്തപ്പോൾ ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാലു വിദ്യാർത്ഥികളാണ് കുസാറ്റിലെ സംഗീതസന്ധ്യയിൽ മരിച്ചത്. 72 പേർ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാലുപേർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം:
കുസാറ്റിലെ അപകടം
സംഗീതമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ നാലു വിദ്യാർഥികൾ മരിച്ചു എന്ന വാർത്ത വരുന്നു. ഏറെ സങ്കടപ്പെടുത്തുന്നു. ഏറെ ആളുകൾ വരുന്ന മേളകളിലും സമ്മേളനങ്ങളിലും ഒന്നും വേണ്ടത്ര ക്രൗഡ് മാനേജ്‌മെന്റ് നടത്തുക, മുൻകൂർ ഇവാക്വേഷൻ പ്ലാൻ ചെയ്യുക എന്നതൊന്നും നമ്മുടെ രീതിയല്ല. ഇനി കുട്ടികളുടെ ടെക്‌ഫെസ്റ്റ് നിരോധിക്കുക എന്നതിനപ്പുറം എങ്ങനെയാണ് സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു
മുരളി തുമ്മാരുകുടി
(അടുത്തയിടക്ക് യഹോവ സാക്ഷികളുടെ സമ്മേളനത്തിന്റെ ഒന്നാം ദിവസം ഒരു അപകടം ഉണ്ടായാൽ എങ്ങനെ ഹാൾ ഇവാക്വേറ്റ് ചെയ്യാം എന്നുള്ള ഡ്രിൽ ഉണ്ടായിരുന്നു എന്നും അത് അപകടത്തിന്റെ രണ്ടാം നിര ദുരന്തം ഒഴിവാക്കി എന്നും വായിച്ചിരുന്നു, നല്ലത്)