Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ പ്രശ്‌നങ്ങൾ അവഗണിക്കാനാകില്ല, വിമാനത്താവള വികസനം സംസ്ഥാന താൽപര്യം-മുഖ്യമന്ത്രി

കോഴിക്കോട് - കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളുടെ വികസനം സർക്കാരിന്റെ പ്രധാന അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രം കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കുകയാണെങ്കിൽ ഏറ്റെടുക്കാൻ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ നാടാണ്‌കേരളം. അവർക്ക് നാടുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കുക പ്രധാനമാണ്. പ്രവാസി മലയാളികൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിൽ ഒന്ന് യാത്രയുടേതാണ്. അടിക്കടി വർദ്ധിപ്പിക്കുന്ന വിമാനക്കൂലിയും ഇതര യാത്രാ സൗകര്യങ്ങളുടെ അഭാവവും വലിയ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട്.കേരളത്തിൽ നിന്നുള്ള എം.പി.മാരെയടക്കം ഒരുമിപ്പിച്ച്‌കേരളത്തിലെ പ്രവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്തുമെന്നും മുഖ്യമന്ത്രി.കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മലബാറിനാദ്യമായി ചിറകുകൾ സമ്മാനിച്ച കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം  മുരടിച്ചു നിൽക്കുകയാണ്. വിമാനത്താവള വികസനം സാധ്യമാക്കുന്നതിനായി  മലപ്പുറം ജില്ലയിലെ നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേ എൻഡ്‌സേഫ്റ്റി ഏരിയ തയ്യാറാക്കുന്നതിനുവേണ്ടിയാണ് ഇത്. ഭൂമി നഷ്ടപ്പെട്ട  64 കുടുംബങ്ങൾക്ക്‌വേണ്ടി 10 ലക്ഷം രൂപ വീതം ഉള്ള പുനരധിവാസ പാക്കേജ് നടപ്പാക്കി. ഏകദേശം 95കോടി രൂപ ചെലവഴിച്ചാണ് സ്ഥലം ഏറ്റെടുത്തത്.  നടപടികൾ പൂർത്തീകരിച്ച്   ഒക്ടോബർ മാസത്തിൽത്തന്നെ ഭൂമി എയർപോർട്ട് അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്.  ടെണ്ടർ ദീർഘിപ്പിക്കുന്നതിലൂടെ കാലതാമസം വരികയാണിപ്പോൾ.  എത്രയും പെട്ടെന്ന് ടെൻഡർനടപടികൾ  പൂർത്തിയാക്കി റൺവേ വികസനം യാഥാർത്ഥ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഈ വർഷംകേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ പുറപ്പെട്ടത് കരിപ്പൂരിൽ നിന്നാണ്. 4370 സ്ത്രീകൾ ഉൾപ്പെടെ 7045പേരാണ് കരിപ്പൂരിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിനായിപോയത്. 2019 ൽ  കരിപ്പൂരിൽ വനിതാ തീർത്ഥാടകർക്കായി നിർമ്മാണം ആരംഭിച്ചബ്ലോക്ക് ഈ വർഷത്തെ ആദ്യ ഹജ്ജ് യാത്രക്കു മുന്നേ പൂർണ്ണസജ്ജമാക്കിയിട്ടുമുണ്ട്. 

കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഭിമാനകരമായ രീതിയിൽ നിർമാണം പൂർത്തീകരിച്ചിട്ടും ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ ആവശ്യമായപോയിന്റ് ഓഫ്‌കോൾ അനുവദിക്കാൻകേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ ക്യാച്‌മെന്റ് ഏരിയയിൽ പെടുന്ന വിദേശ ഇന്ത്യക്കാർക്ക് പൂർണ്ണമായ പ്രയോജനം ഉണ്ടാകണമെങ്കിൽ വിദേശ വിമാന കമ്പനികളുടെ അന്താരാഷ്ട്ര സർവ്വീസുകൾ അത്യന്താപേക്ഷിതമാണ്.

ഇപ്പോൾ കണ്ണൂർ എയർപോർട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രണ്ടു വിമാന കമ്പനികളാണ് ഉള്ളത്. എയർ ഇൻഡ്യ എക്‌സ് പ്രസ്, ഇൻഡിഗോ എന്നിവയാണവ. എയർ ഇൻഡ്യ,ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾ സർവ്വീസ് നിർത്തി. ഇതു കാരണം കണ്ണൂർ എയർപോർട്ടിൽ ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. 

പാർലമെന്ററി  കമ്മിറ്റി എയർപോർട്ട് സന്ദർശിച്ച്  സൗകര്യങ്ങൾ പരിശോധിച്ച്‌പോയിന്റ് ഓഫ്‌കോൾ പദവി നൽകേണ്ടതാണെന്ന്  വിലയിരുത്തിയിട്ടുണ്ട്. ഈ പ്രശ്‌നത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻകേരളത്തിൽ നിന്നുള്ള എം.പിമാരോടഭ്യർത്ഥിച്ചിട്ടുണ്ട്. 

2018 ഡിസംബർ 9നു പ്രവർത്തനം ആരംഭിച്ചതാണ് കണ്ണൂർ വിമാനത്താവളം. ഇത്ര കാലമായിട്ടും വിദേശവിമാന സർവീസ് അനുവദിക്കാതെ അലംഭാവം കാട്ടുന്നകേന്ദ്ര സർക്കാർ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം സ്വകാര്യ കുത്തകകളെ ഏൽപിക്കുന്ന തിരക്കിലാണ്.ദേശീയ തലത്തിൽ എയർപോർട്ടുകൾലേലത്തിൽ വച്ചപ്പോൾ  തിരുവനന്തപുരം എയർപോർട്ടിന്റെ കാര്യത്തിൽ ലേലത്തിൽ ക്വാട്ട് ചെയ്ത ഉയർന്ന തുക സംസ്ഥാന സർക്കാർ നൽകാമെന്ന്  അറിയിച്ചു. എന്നാൽ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് തീറെഴുതി നൽകാനാണ്‌കേന്ദ്ര സർക്കാർ തയ്യാറായത്. 
അതാണ് നല്ലതെന്നു കരുതുന്നവർകോവിഡാനന്തര  കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ  ഏക വിമാനത്താവളം സംസ്ഥാന സർക്കാരിനു ഉടമസ്ഥാവകാശമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണെന്നോർക്കണം. 
സ്വകാര്യവൽക്കരണത്തിന്റെ ഏറ്റവും പ്രധാന വക്താക്കളായ  അമേരിക്കൻ ഐക്യനാടുകളിൽ വളരെ ചുരുക്കം വിമാനത്താവളങ്ങൾ ഒഴികെയെല്ലാം പൊതുഉടമസ്ഥതയിലാണെന്നതാണ് യാഥാർത്ഥ്യം. 
എന്നിട്ടും ഇവിടെ  വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യകമ്പനികളെ ഏൽപ്പിക്കാനും അവർക്ക് ഇഷ്ടമുള്ളപോലെ നിരക്കുകൾ നിശ്ചയിക്കാനും ഉള്ള സൗകര്യമാണ്  കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ഈ നയത്തിന്റെ ഭാഗമായാണ്  കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് തടയിടുന്നത്. 
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ അവയുടെ പൂർണ്ണ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകത്തക്ക നിലയിൽ വികസിപ്പിക്കണം എന്നതാണ്  ജനങ്ങളുടെ ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
 

Latest News