മാനന്തവാടി (വയനാട്) - മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസിനായുള്ള പ്രത്യേക ബസ് താഴ്ന്നു. വയനാട് ജില്ലയിലെ മാനന്തവാടിയിൽ എത്തിയപ്പോഴാണ് ബസ് ഗ്രൗണ്ടിൽ താഴ്ന്നത്.
ബസിന്റെ പിൻചക്രങ്ങളാണ് താഴ്ന്നത്. കയർ ഉപയോഗിച്ചാണ് പോലീസും സുരക്ഷാ അംഗങ്ങളും മറ്റും ചേർന്ന് ബസിനെ സുരക്ഷിതമായി കയറ്റിയത്. ശേഷം യാതൊരു ബുദ്ധിമുട്ടുമില്ലാതെ ബസിൽ മുഖ്യമന്ത്രിയും സംഘവും സുരക്ഷിതമായി യാത്ര തുടർന്നു.
ഇന്നത്തെ വയനാട്ടിലെ അവസാനത്തെ പരിപാടിയായിരുന്നു മാനന്തവാടിയിലേത്. നവകേരള സദസ്സിനെതിരെയുള്ള മാവോയിസ്റ്റ് ഭീഷണിക്കത്തിന്റെ പശ്ചാത്തലം അടക്കം പരിഗണിച്ച് ശക്തമായ സുരക്ഷാ സംവിധാനത്തിലാണ് യാത്ര മുന്നോട്ടു നീങ്ങിയത്.
കുത്തക മുതലാളിമാർക്കും മതതീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവകേരളസഭയിൽ പാഠം പഠിപ്പിക്കുമെന്ന രണ്ടു കത്താണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നത്. യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ, ഒരുകോടി ബസ്സോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്.