വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികളെ പിടികൂടിയത് തന്റെ കാറിന്‍ നിന്നാണെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട - യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികളെ തന്റെ കാറില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സമ്മതിച്ച്  യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ വാഹനത്തില്‍ എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാം. തന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ പേരില്‍ കേസില്ലെന്നും കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തന്നിലേക്കെത്തിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു. ഡി വൈ എഫ് ഐ നേതാവ് വി.കെ സനോജിന്റെ രാഷ്ട്രീയ ഗുരു ബി ജെ പി നേതാവ് കെ. സുരേന്ദ്രനാണ്. ഒരേ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് രണ്ട് പേരും പറയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചു പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടര്‍നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

 

Latest News