റോബിനെ വീണ്ടും തടഞ്ഞ് എംവിഡി; നടപടി  വന്‍ പോലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

പത്തനംതിട്ട- റോബിന്‍ ബസ് വീണ്ടും തടഞ്ഞ് എംവിഡി. കോയമ്പത്തൂരില്‍ നിന്നുള്ള മടക്ക യാത്രയില്‍ പത്തനംതിട്ട മൈലപ്രയില്‍ വെച്ചാണ് റോബിന്‍ ബസ് എംവിഡി തടഞ്ഞത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂര്‍ യാത്ര തുടരുകയാണ് റോബിന്‍ ബസ്.
പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന്‍ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനല്‍കിയത്. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി.
മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വ്വീസ് നടത്താന്‍ റോബിന്‍ ബസിന് ഹൈക്കോടതി നല്‍കിയ ഇടക്കാല അനുമതി രണ്ടാഴ്ചകൂടി നീട്ടിയിരുന്നു. ബസ് ഉടമയുടെ അഭിഭാഷകന്‍ മരിച്ച സഹാചര്യത്തില്‍ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം. റോബിന്‍ ബസ് നിയമ ലംഘനങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്നാട് സര്‍ക്കാര്‍ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Latest News