സ്വകാര്യ ബാര്‍ ഹോട്ടലിലോ മന്ത്രിസഭാ യോഗം, കോണ്‍ഗ്രസ് ചോദിക്കുന്നു

തലശ്ശേരി- ബാര്‍ ഹോട്ടലില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നതിന്റെ സാംഗത്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കണ്ണൂരിലും തലശ്ശേരിയിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസും ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ളപ്പോള്‍ സ്വകാര്യ ബാര്‍ ഹോട്ടലില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിസഭാ യോഗം സ്വകാര്യ ബാര്‍ ഹോട്ടലില്‍ ചേര്‍ന്നത്. ബുധനാഴ്ച രാവിലെ തലശ്ശേരി കൊടുവള്ളിയിലെ പേള്‍വ്യൂ റസിഡന്‍സിയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്. യോഗത്തിന്റെ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു.
നവകേരള സദസ് നടക്കുന്ന ഒരു മാസത്തിനിടയിലുള്ള ബുധനാഴ്ചകളില്‍ അഞ്ച് മന്ത്രിസഭാ യോഗങ്ങള്‍ ഇത്തരത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് താനൂര്‍ ബോട്ടപകടത്തിന്റെ അടിയന്തര സാഹചര്യത്തില്‍ മന്ത്രി വി അബ്ദുറഹിമാന്റെ ഔദ്യോഗിക വസതിയില്‍ മാത്രമാണ് യോഗം ചേര്‍ന്നിട്ടുള്ളത്. മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശ്ശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് നവകേരള സദസിനിടയില്‍ മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Latest News