മഞ്ഞുരുക്കം... കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വിസ അനുവദിച്ചു തുടങ്ങി

ന്യൂദല്‍ഹി - കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ സര്‍വീസ് പുനരാരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് നടപടി. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് വിസ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത്. സെപ്റ്റംബര്‍ 21 നാണ്  അനിശ്ചിതകാല നിര്‍ത്തിവെക്കല്‍ പ്രാബല്യത്തില്‍ വന്നത്.

ടൂറിസ്റ്റ് വിസ, ബിസിനസ്, മെഡിക്കല്‍ വിസ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. കനേഡിയന്‍ പൗരത്വമുള്ള നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ഏജന്‍സികളുടെ അറിവോടെയാണ് നിജ്ജാറിന്റെ കൊലപാതകം എന്നാണ് കാനഡ ആരോപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് അതില്‍ ഒരു പങ്കും ഇല്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണമാണ് കാനഡ ഉന്നയിക്കുന്നതെന്നും ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവ് ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

 

Latest News