WATCH: അല്‍ ഷിഫ ആശുപത്രിക്ക് കീഴില്‍ ഭൂഗര്‍ഭ ഇടം ഉണ്ടാക്കിയത് ഞങ്ങള്‍... മുന്‍ പ്രധാനമന്ത്രി യെഹൂദ് ബരാകിന്റെ പ്രസ്താവന ഇസ്രായിലിനെ ഞെട്ടിച്ചു

ജറൂസലം- ഗാസയിലെ അല്‍ ഷിഫ ഹോസ്പിറ്റലിനു താഴെ ചില ഭൂഗര്‍ഭ ഇടങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായില്‍ സഹായിച്ചെന്ന മുന്‍ പ്രധാനമന്ത്രി യഹൂദ് ബരാക്കിന്റെ പ്രസ്താവന വിവാദക്കൊടുങ്കാറ്റുയര്‍ത്തി. സി.എന്‍.എന്‍ ചാനലിന്റെ ക്രിസ്റ്റ്യന്‍ അമന്‍പൂരിനോട് അഭിമുഖത്തിലാണ് ബരാക്കിന്റെ പ്രസ്താവന.

അല്‍ ഷിഫ ആശുപത്രിയുടെ അടിയില്‍ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളുണ്ടെന്നും അതിനാലാണ് ആശുപത്രിയില്‍ ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രായില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആദ്യം മുതലേ ഹമാസ് ഇത് നിഷേധിക്കുകയാണ്. ആശുപത്രി കേന്ദ്രമാക്കി ഹമാസ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ലെന്നാണ് അവര്‍ തറപ്പിച്ചുപറയുന്നത്. ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കമെന്ന ഇസ്രായില്‍ കഥക്കേറ്റ ശക്തമായ പ്രഹരമാണ് ബരാക്കിന്റെ പ്രസ്താവന.

ഭീകര പ്രവര്‍ത്തനത്തിന് ഹമാസ് ഉപയോഗിക്കുന്ന ബങ്കറുകള്‍ യഥാര്‍ഥത്തില്‍ 'ഇസ്രായില്‍ നിര്‍മ്മിച്ചതാണെന്ന് ബരാക്ക് അഭിമുഖത്തില്‍ പറഞ്ഞു. ഇത് കേട്ട അവതാരകയായ അമന്‍പൂര്‍ ആശ്ചര്യപ്പെടുകയും ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.

അമന്‍പൂര്‍: 'ഇത് ഇസ്രായില്‍ എന്‍ജിനീയര്‍മാര്‍ നിര്‍മ്മിച്ചതാണെന്നാണോ നിങ്ങള്‍ പറയുന്നത്... നിങ്ങള്‍ക്ക് തെറ്റിപ്പോയോ...

ബരാക്ക്: 'ഇല്ല, നിങ്ങള്‍ക്കറിയാമോ, കുറച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങള്‍ക്കായിരുന്നു ഈ സ്ഥലത്തിന്റെ നിയന്ത്രണം. ഞങ്ങള്‍ അവരെ സഹായിച്ചു ... ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം ലഭ്യമാക്കുന്നതിന് ഈ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങളാണ് ഗാസ അധികൃതരെ സഹായിച്ചത്.

ഈ അഭിപ്രായ പ്രകടനം തന്നെ ഞെട്ടിച്ചതായി അമന്‍പൂര്‍ പറഞ്ഞു.

അല്‍ ഷിഫയുടെ കീഴില്‍ ഹമാസ് തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നും ആക്രമണത്തില്‍നിന്ന് രക്ഷ നേടാന്‍ മെഡിക്കല്‍ കോമ്പൗണ്ട് ഉപയോഗിക്കുന്നുവെന്നും ഇസ്രായില്‍ കള്ളം പറയുന്നുവെന്നതിന്റെ പ്രത്യക്ഷമായ തെളിവാണിതെന്ന് യുദ്ധവിരുദ്ധര്‍ പറയുന്നു.  

Latest News