ഇസ്രായില്‍ ബന്ധമുള്ള കപ്പല്‍ പിടിക്കുന്ന വീഡിയോ ഹൂത്തികള്‍ പുറത്തുവിട്ടു

ടെല്‍അവീവ്- ഹെലിക്കോപ്റ്ററില്‍നിന്ന് ആയുധധാരികള്‍ ഇറങ്ങി തെക്കന്‍ ചെങ്കടലില്‍ ഇസ്രായില്‍ ബന്ധമുള്ള ചരക്കുകപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ ഹൂത്തി മിലീഷ്യ പുറത്തുവിട്ടു.
കഴിഞ്ഞ ദിവസമാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രായില്‍ ബന്ധമുള്ള കപ്പലാണെന്ന് ഹൂത്തികള്‍ അവകാശപ്പെടുമ്പോള്‍ തങ്ങളുടെ കപ്പല്‍ അല്ലെന്നാണ് ഇസ്രായില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ഹൂത്തികളുടെ ടി.വി ചാനലായ അല്‍ മസിറഹ് ചാനലിലാണ് ഒരു ദിവസത്തിനുശേഷം വീഡിയോ സംപ്രേഷണം ചെയ്തത്.
ഹൂത്തികള്‍ പിടിച്ച കപ്പല്‍ ബ്രീട്ടിഷ് ഉടമസ്ഥതയിലുള്ളതും ജപ്പാന്‍ കമ്പനി നടത്തുന്നതുമാണെന്ന് ഇസ്രായില്‍ അവകാശപ്പെടുന്നു.

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഗാലക്‌സി ലീഡര്‍ ജാപ്പനീസ് സ്ഥാപനമാണ് നടത്തുന്നതെങ്കിലും  ഇസ്രായേലി വ്യവസായി എബ്രഹാം റാമി ഉങ്കറുമായി ബന്ധമുണ്ട്.
ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തിനുള്ള  പ്രതികാരമായാണ് കപ്പല്‍ പിടിച്ചതെന്ന് ഹൂത്തികള്‍ പറഞ്ഞു.
ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലും കരയുദ്ധത്തിലും ഇതുവരെ 13,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി  ആരോഗ്യ മന്ത്രാലയം പറയുന്നു.
ഇസ്രായില്‍ കപ്പലുകള്‍ ഇനിയും പിടിക്കുമെന്നും അവ തങ്ങളുടെ ലക്ഷ്യമാമെന്നും ഹൂത്തികള്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.
ഇസ്രായില്‍ കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍ ഭീഷണിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഗാലക്‌സി ലീഡറെയും അതിലെ 25 അന്താരാഷ്ട്ര ജോലിക്കാരേയും ഞായറാഴ്ച പിടികൂടിയത്.
 കപ്പല്‍ പിടിച്ചെടുക്കല്‍ തുടക്കം മാത്രമാണെന്ന് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം ഞായറാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News