ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി- ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വഞ്ചിക്കുഴി കമ്പാരക്കല്‍ വീട്ടില്‍ ക്രിസ്റ്റിന്‍ (27)ന്് എതിരെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് (പോക്‌സോ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

1262 പേജുകളുള്ള കുറ്റപത്രത്തില്‍ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും 18 മെറ്റീരിയല്‍സ് ഒബ്ജക്റ്റുകളും തെളിവുകളായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സമയബന്ധിതമായി പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നുള്‍പ്പടെ മൂന്ന് മൊബൈല്‍ ഫോണുകളും അന്ന് രാത്രി മോഷ്ടിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ ക്രിസ്റ്റിന്‍  മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനു താഴെയുള്ള പുഴയില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റിന്‍.

Latest News