Sorry, you need to enable JavaScript to visit this website.

നവകേരള സദസില്‍ പങ്കെടുത്ത എന്‍.എ.അബൂബക്കറിനെതിരെ നടപടി ഉണ്ടാകും-എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്-നവകേരള സദസില്‍ പങ്കെടുത്ത കാസര്‍കോട് ജില്ലയിലെ പ്രമുഖ വ്യവസായി എന്‍.എ. അബൂബക്കറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് നേതാവ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.

ലീഗുകാര്‍ ആരും നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അച്ചടക്ക നടപടിയെ കുറിച്ച് സംസ്ഥാന നേതൃത്വം തീരുമാനിക്കും. ലീഗ് എം.എല്‍.എമാര്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും എന്‍.എ. നെല്ലിക്കുന്ന് മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് ബഹിഷ്‌കരിച്ച നവകേരള സദസില്‍ ലീഗിന്റെ നേതൃനിരയിലുള്ള കാസര്‍കോട് ജില്ലയിലെ പ്രമുഖ വ്യവസായി എന്‍.എ. അബൂബക്കറിന്റെ  സാന്നിധ്യം വിവാദമായിരുന്നു. നവകേരള സദസിന്റെ പ്രഭാത യോഗത്തിലാണ് അബൂബക്കര്‍ എത്തിയത്.

ഇരിപ്പിടം ലഭിച്ചത് മുഖ്യമന്ത്രിക്ക് അടുത്താണെന്നതും ശ്രദ്ധേയമായി. പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖന്‍ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകര്‍ വിശദീകരിച്ചു.
മന്ത്രിമാര്‍ ഒന്നിച്ചെത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍  യോഗത്തില്‍ പറഞ്ഞു.

നവകേരള സദസിന് ആശംസനേര്‍ന്ന അദ്ദേഹം കാസര്‍കോട് മേല്‍പാലം നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന നേതൃത്വം എന്‍.എ. അബൂബക്കറിന്റെ ലീഗ് ബന്ധം തള്ളിയിരുന്നു.

 

Latest News