Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ നിന്ന് കാണാതായ  യുവതി കാമുകനൊപ്പം ഉത്തരാഖണ്ഡില്‍ 

തൃശൂര്‍- എരുമപ്പെട്ടി വേലൂര്‍ നടുവിലങ്ങാടിയില്‍നിന്നും കാണാതായ യുവതിയെയും രണ്ട് വയസ് പ്രായമുള്ള കുട്ടിയേയും ഉത്തരാഖണ്ഡിലെ രുദ്രപൂരില്‍നീന്നും കണ്ടെത്തി. എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഓമനയും സംഘവുമാണ് സ്തീയേയും കുട്ടിയേയും കണ്ടെത്തിയത്. നവമ്പര്‍ ഒന്നിനാണ് വേലൂര്‍ നടുവിലങ്ങാടി സ്വദേശിയായ അരുവാത്തോട്ടില്‍ സനുവിന്റെ ഭാര്യ കാവ്യ (26) യേയും മകളായ വൃദ്ധി (2) യേയും നടുവുലങ്ങാടിലുള്ള വീട്ടില്‍നിന്നും കാണാതായത്.
ഭാര്യയേയും കുട്ടിയേയും കാണാതായ വിവരം ഉടന്‍തന്നെ ഭര്‍ത്താവ് എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിവിധ സ്ഥലങ്ങളിലെ സി.സി.ടിവി കാമറ എന്നിവ കേന്ദീകരിച്ച് അന്വേഷണം നടത്തിയെങ്കിലും യുവതിയെയും കുട്ടിയേയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കാവ്യ തറവാട് വീടിനടുത്തുള്ള അരുണ്‍ എന്നയാളുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.
യുവതിയെ കാണാതായ ദിവസം ഒരു കാറില്‍ കുട്ടിയേയും എടുത്ത് കാവ്യ കയറിപ്പോയതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് പട്ടിക്കാടുള്ള യുവതിയുടെ വീടിന്റെ പരിസരത്ത് അന്വേഷിച്ചെത്തി. അരുണിനേയും ഒന്നാം തീയതി മുതല്‍ കാണാതായതായി പോലീസിന് വിവരം ലഭിച്ചു. അരുണിന്റെ ഫോണ്‍ കാള്‍ ഡീറ്റെയില്‍സ് നോക്കിയതില്‍ ഒന്നാം തീയതി ഇയാളുടെ ലോക്കേഷന്‍ പാലക്കാടാണെന്ന് മനസിലായി. തുടര്‍ന്ന് ഫോണ് സ്വിച്ച് ഓഫ് ആയതായും കണ്ടെത്തി.
പട്ടിക്കാട് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന അരുണ്‍ കൂടെ ജോലിചെയ്യുന്ന യു.പി. സ്വദേശിയായ തസ്ലീം അലിയുടെ കൂടെ പാലക്കാടുണ്ടെന്ന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ പോലീസ് അവിടേക്കെത്തി. എന്നാല്‍ പോലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ചെന്നൈ വഴി യു.പിയിലേക്ക് കടന്നു. തുടര്‍ന്ന് എസ്.പി. അങ്കിത്ത് അശോകിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി പൊലീസ് ഗ്രേഡ് എസ്.ഐ. ഓമനയുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷഹാബുദ്ദീന്‍, സഗുണ്‍ എന്നിവരടങ്ങുന്ന സംഘം എസ്.എച്ച്. അനുദാസിന്റെ നിര്‍ദേശപ്രകാരം യു.പിയിലെ രാംപൂരിലെത്തി.
രാംപൂര്‍ പോലീസിന്റെ സഹായത്തോടെ തസ്ലീം അലിയുടെ വീട്ടിലെത്തി അന്വേഷിച്ചതില്‍ യുവതിയും കുട്ടിയും അരുണും അവിടെ ചെന്നിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍ ഇവര്‍ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പോയതായി പോലീസ് മനസിലാക്കി. തുടര്‍ന്ന് തൃശൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ മീന്‍ മാര്‍ക്കറ്റിനടുത്തുള്ള ഒരു വാടകവീട്ടില്‍നിന്നും യുവതിയെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

Latest News