Sorry, you need to enable JavaScript to visit this website.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി  നല്‍കി 19കാരിയെ രണ്ടു പേര്‍ പീഡിപ്പിച്ചു 

മുംബൈ- മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റല്‍ കോളനിയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ക്വാര്‍ട്ടേഴ്സിലെ ഫ്ളാറ്റില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. 19 കാരിയെയാണ് രണ്ട് പേര്‍ ബലാത്സംഗം ചെയ്തത്. നവംബര്‍ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ചെമ്പൂര്‍ പോലീസ് പറഞ്ഞു.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാര്‍ ജില്ലയിലെ ഭോയ്‌സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്. ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ട്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി. ഇയാളുടെ അച്ഛനും ബാര്‍കിലാണ് ജോലി ചെയ്യുന്നത്.
സംഭവ ദിവസം അജിത് കുമാറിന്റെ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. അന്നേ ദിവസം അജിത് കുമാര്‍ യാദവിന്റെ സുഹൃത്തായ ഗോവണ്ടി സ്വദേശിയായ പ്രഭാകര്‍ യാദവ് (30) ഫ്ളാറ്റിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിക്ക് അജിത്തിനെ കണ്ടുപരിചയമുണ്ടായിരുന്നു. പാചകത്തിന് ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ത്ഥിനി അജിത്തിന്റെ ഫ്ളാറ്റില്‍ എത്തിയത്. അജിത്ത് പെണ്‍കുട്ടിക്ക് സ്പ്രൈറ്റ് കുടിക്കാന്‍ നല്‍കി. മയക്കുമരുന്ന് കലര്‍ത്തിയ പാനീയമാണ് നല്‍കിയത്. പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായി. ശേഷം ഇരുവരും മാറിമാറി 19കാരിയെ ബലാത്സംഗം ചെയ്തു. 12:30 ഓടെ ബോധം തിരിച്ചുകിട്ടിയപ്പോള്‍, താന്‍ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വന്തം ഫ്ളാറ്റിലേക്ക് ഓടി. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് പെണ്‍കുട്ടി സംഭവം പറഞ്ഞു.
നവംബര്‍ 16ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ട് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അജിത്തിനെയും പ്രഭാകറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നവംബര്‍ 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് ശേഖരിച്ച ശീതള പാനീയത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. ഇത് തെളിവായി കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.

Latest News