Sorry, you need to enable JavaScript to visit this website.

സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച പോലീസുകാര്‍ പിടിയില്‍, കുടുക്കിയത് സി.സി.ടി.വി

അഹമ്മദാബാദ്-പോലീസ് സ്‌റ്റേഷനില്‍ നിന്ന്  ടേബിള്‍ ഫാനുകളും മദ്യക്കുപ്പികളും മോഷ്ടിച്ച പോലീസ് സംഘം പിടിയില്‍. ഗുജറാത്തിലെ മഹാസാഗര്‍ ജില്ലയിലാണ് സംഭവം. 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുകളുമാണ് എഎസ്‌ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്‌റ്റേഷനില്‍നിന്ന് മോഷ്ടിച്ചത്.

വനിതകള്‍ക്കുള്ള ലോക്കപ്പിലാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷം രൂപയാണ് വിലകണക്കാക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനില്‍ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമാണ് ഉണ്ടായിരുന്നത്. ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്പതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷണം പോയത്. നവംബര്‍ 13ന്  സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അരവിന്ദ് ഖാന്ത് എന്ന എഎസ്‌ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു.  

ഒക്ടോബര്‍ 25നാണ് മോഷണം നടന്നത്. എഎസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പാര്‍മര്‍ എന്നിവര്‍ രാത്രി ഡ്യൂട്ടിക്കിടെ ലോക്കപ്പില്‍ കയറി മോഷണം നടത്തുകയായിരുന്നു.

പരിസരത്തുള്ള സിസിടിവി ഹെഡ് കോണ്‍സ്റ്റബിള്‍ അല്‍പ നേരത്തേക്ക് ഓഫാക്കിയിരുന്നെങ്കിലും പോലീസ് സ്‌റ്റേഷനിലെ സിസിടിവി ഓഫാക്കാന്‍ മറന്നതാണ് ഇവരെ കുടുക്കിയത്.  മോഷണത്തില്‍ സഹായിച്ച പ്രദേശവാസികള്‍ ഒളിവിലാണ്.

തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയില്‍ സ്ഥലമില്ലാതെ വന്നതിനാലാണ് വനിതാ ലോക്കപ്പില്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌റ്റേഷനിലെ സാധനങ്ങളുടെ കണക്കെടുത്ത്  അടുക്കിവെച്ചപ്പോഴാണ് തൊണ്ടി മുതലിലെ കുറവ് ശ്രദ്ധയില്‍പ്പെടുന്നത്. പൊട്ടിച്ച നിലയില്‍ ഫാനിന്റെ ബോക്‌സുകള്‍ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു.

 

Latest News