Sorry, you need to enable JavaScript to visit this website.

പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗ്-ഡോ.എം.കെ മുനീർ

കോഴിക്കോട്- പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലിം ലീഗെന്നും ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം മുസ്ലിം ലീഗിനില്ലെന്നും ഡോ.എം.കെ മുനീർ. യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്ലിം ലീഗെന്നും ലീഗ് സംസ്ഥാന സെക്രട്ടറി ഡോ.എം.കെ മുനീർ പറഞ്ഞു. 
കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലീഗ് എം.എൽ.എ പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഏറ്റെടുത്തതിന് പിന്നാലെ ലീഗിനകത്ത് വൻ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് മുനീറിന്റെ പ്രസ്താവന. ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 
അതേസമയം, മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനെതിരെ രൂക്ഷ വിമർശനവുമായി മുനീർ രംഗത്തെത്തി. 

ഹൈടെക് കാലത്ത് രാജാവ് എന്തിന് എഴുന്നള്ളണം, പണം മുടിക്കാനല്ലാതെയെന്ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുനീർ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും 140 നിയോജക മണ്ഡലങ്ങളിലും നേരിട്ട് എത്തുകയാണ്. അതിന് ലക്ഷങ്ങൾ മുടക്കിയ രഥങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തെ വികസനത്തെ പറ്റി പറയാനും ജനങ്ങളുടെ അഭിപ്രായം അറിയാനും അവരുടെ പരാതികൾ കേൾക്കാനുമാണത്രേ ഈ യാത്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടു ചോദിക്കാൻ സർക്കാർ ചെലവിൽ ഒരു കേരള യാത്ര, അത്ര തന്നെ. ഇതൊക്കെ തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും. ഈ മുഖ്യമന്ത്രി തന്നെയാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ നഗരത്തിലും പ്രമുഖരെ ചെന്ന് കണ്ടത്. വ്യവസായികളും കച്ചവടക്കാരും ജാതി മത നേതാക്കരെയുമല്ലേ കണ്ടത്. ജനങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഇപ്പോൾ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെയറിയാം. നാലുമാസമായി മുടങ്ങികിടക്കുന്ന പെൻഷൻ ലഭിക്കുന്നില്ല, വികലാംഗരുടെയും സഹായികളുടെതും മറ്റു അശരണരുടെയും അടക്കം പലരുടെയും ആനുകൂല്യങ്ങൾ കിട്ടുന്നില്ല. വിലക്കയറ്റം അതിരൂക്ഷമായിരിക്കുന്നു, സപ്ലൈകോ കടകളിൽ സാധനമില്ല എന്ന് മാത്രമല്ല പല സാധനങ്ങളുടെയും വില കൂട്ടാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. 
വൈദ്യുതി, വെള്ളം, ഭൂമി സകലതിന്റെയും വില കൂട്ടി. തകർന്ന റോഡുകൾ,  സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്തയില്ല. കെ.എസ്.ആർ.ടി  ജീവനകാർക്ക് ശമ്പളമില്ല. അങ്ങനെ എത്രയോ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. അതിനിടയിലാണ് 
മുഖ്യമന്ത്രിയുടെ പ്രതിഛായ നിർമിതിക്ക് വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കിയ പി. ആർ & ഐ.ടി വിദഗ്ധരുണ്ടെന്നിരിക്കെ ഈ വില കൂടിയ യാത്ര ആർക്ക് വേണ്ടിയാണ്. ജനത്തിന് വേണ്ടിയല്ല എന്നുറപ്പ്.
 

Latest News