അല്‍ ഷിഫ ആശുപത്രിയില്‍  22 ഐസിയു രോഗികള്‍ കൊല്ലപ്പെട്ടു 

ഗാസ-ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ ഇസ്രായില്‍  നടത്തിയ ആക്രമണത്തില്‍ ഐസിയുവില്‍ കഴിയുന്ന 22 രോഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 55 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.  ഇസ്രായില്‍  സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
അതിനിടെ ഗാസയിലേക്കുള്ള യുഎന്‍ സഹായ വിതരണം തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഇന്ധന ക്ഷാമവും ആശയ വിനിമയ ബന്ധം അറ്റു പോയതുമാണ് സഹായ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. യുഎന്നിനായി രണ്ട് ഇന്ധന ട്രക്കുകള്‍ മാത്രം കടത്തിവിടാനാണ് ഇസ്രായില്‍  അനുമതി നല്‍കിയത്. 
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലും റഫാ അതിര്‍ത്തിക്കു സമീപവും അഭയാര്‍ഥികള്‍ക്കു നേരെയുണ്ടായ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 35 പേര്‍ മരിച്ചു.  ജബലിയയിലെ ആഭയാര്‍ഥി ക്യാമ്പില്‍ 18 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകളോട് ഒഴിഞ്ഞ പോകണമെന്നു നിര്‍ദ്ദേശിക്കുന്ന ലഘു ലേഖകള്‍ ഖാന്‍ യൂനിസില്‍ ഇസ്രായില്‍ വിതരണം ചെയ്തു. ആക്രമണത്തില്‍ ഇതുവരെയായി 12000 പേര്‍ കൊല്ലപ്പെട്ടതായും 5000 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. 


 

Latest News