ടെല്‍അവീവ്- ഹമാസിന്റെ തന്ത്രങ്ങളും മനശ്ശാസ്ത്ര യുദ്ധവും വിലപ്പോവില്ലെന്ന് പ്രതികരിച്ച് ഇസ്രായില്‍.
ഗാസയില്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെടുന്ന 86 കാരന്‍ ആര്യേ സല്‍മാനോവിച്ചിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഇസ്രായില്‍ അധികൃതരുടെ പ്രതികരണം.
സല്‍മാനോവിച്ചിന്റെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതാണ് വീഡിയോ.
ഹമാസും ഇസ്ലാമിക് ജിഹാദും നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന് പിന്തുണയാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ മാധ്യമങ്ങള്‍ വീഡിയോ സംപ്രേഷണം ചെയ്യുന്നില്ല.
കഴിഞ്ഞ ആഴ്ചകളില്‍ ഹമാസ് പുറത്തുവിട്ട ബന്ദികളുടെ ക്ലിപ്പുകള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് ഇപ്പോള്‍ ഇത്തരം വീഡിയോകള്‍ സംപ്രേഷണം ചെയ്യാത്തതെന്ന് മാധ്യമങ്ങള്‍ വിശദീകരിക്കുന്നു.
ഒക്‌ടോബര്‍ 7ന് കിബ്ബട്ട്‌സ് നിര്‍ ഓസില്‍ നിന്നാണ് സല്‍മാനോവിച്ച് ബന്ദിയാക്കപ്പെട്ടത്. അതിനുശേഷം ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ്, കിബ്ബട്ട്‌സില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി തന്റെ മക്കളില്‍ ഒരാള്‍ക്ക് ഇയാള്‍ സന്ദേശം അയച്ചു.
പതിറ്റാണ്ടുകളായി ഗാസയുടെ അതിര്‍ത്തിയിലുള്ള നിര്‍ ഓസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
രണ്ട് ആണ്‍മക്കളും അഞ്ച് പേരക്കുട്ടികളുമുണ്ട്.