തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കുറ്റമറ്റ രീതിയിലാണ് സംഘടനാ തെരഞ്ഞെടുപ്പ് നടന്നതെന്നും ആരോപണത്തിൽ ഏത് അന്വേഷണത്തെയും നേരിടാൻ യൂത്ത് കോൺഗ്രസ് ഒരുക്കമാണെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരാൾക്ക് യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ സ്ഥാനം പിടിക്കണമെങ്കിൽ ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒർജിനിൽ ഐ.ഡി കാർഡിന്റെ ഇരുവശങ്ങളും സ്‌കാൻ ചെയ്ത് വീഡിയോ കോൾ ചെയ്ത് ഞാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി, അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം പൂരിപ്പിച്ച് നൽകണം. അങ്ങനെ നൽകിയാലും ഫോട്ടോ ക്ലാരിറ്റി അടക്കമുള്ള പല പ്രശ്‌നങ്ങളാൽ പലരുടെയും അപേക്ഷകൾ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു വലിയ പ്രോസസിൽ ഐ.ഡി കാർഡിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ അന്വേഷിക്കട്ടെയെന്നും പരാതി ആർക്കും കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതിക്രൂരമായ മർദ്ദനമേറ്റ് തെരുവിൽ ചോരയൊലിപ്പിച്ച് സമരം നടത്തിയ ചെറുപ്പക്കാരാണ് മത്സരിച്ച് ജയിച്ചത്. അവരെ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും എന്തെങ്കിലും പറഞ്ഞെന്ന് കരുതി തള്ളിക്കളയാനാകില്ല. പിണറായി സർക്കാർ കോടികളുടെ ധൂർത്തുമായി നാടു ചുറ്റുമ്പോഴും വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുമ്പോഴും ക്ഷേമപെൻഷനുകൾ അടക്കമുള്ളവ ലഭിക്കാതെ പച്ചപാവങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും ഡി.വൈ.എഫ്.ഐ നിലവിലുണ്ടെന്ന് അറിയുന്നത് ഇത്തരം വ്യാജ ആരോപണങ്ങളിലൂടെയാണെന്നും രാഹുൽ പരിഹസിച്ചു.
പിന്നെ, കെ സുരേന്ദ്രൻ പറയുന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഓർമകളാണ്. എതിർ സ്ഥാനാർത്ഥിക്ക് കാശ് കൊടുക്കുക, വിവാങ്ങളുണ്ടാക്കുക. തെരഞ്ഞെടുപ്പ് എന്നുവെച്ചാൽ ഒന്ന് തോൽക്കാനും പിന്നെ അട്ടിമറിക്കാനും ആണെന്ന് വിചാരമുണ്ട്. അതുകൊണ്ട് സുരേന്ദ്രന്റെ ആരോപണത്തെ ഞാൻ അങ്ങനെയെ കാണുന്നുള്ളൂവെന്നും പരിഹസിച്ചു.
നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ സുരേന്ദ്രൻ ഉയർത്തിയിട്ടില്ല. ചാണ്ടി ഉമ്മന് തമിഴ്‌നാട്ടിൽ വസ്തുവുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞിട്ട് ചാണ്ടി ഉമ്മൻ അത് വിറ്റ് കുറച്ച് പൈസ ഉണ്ടാക്കാൻ തമിഴ്‌നാട് മുഴുവൻ ഓടി നടന്നു. ആ വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരുവഞ്ചൂരിന്റെ മകന് കുപ്പിവെള്ള കമ്പനിയുണ്ടെന്ന് പറഞ്ഞിട്ട് അത് ഇതുവരെ കണ്ടെത്തി തന്നിട്ടില്ല.