അട്ടക്കുളങ്ങര ഇനി പുരുഷന്‍മാര്‍ക്ക്, സ്ത്രീകള്‍ പൂജപ്പുരയിലേക്ക് പോകണം

തിരുവനന്തപുരം - അട്ടക്കുളങ്ങര ജയിലിലെ സ്ത്രീ തടവുകാര്‍ ഇനി പൂജപ്പുരയിലേക്ക് പോകണം, പകരം അട്ടക്കുളങ്ങരയിലേക്ക് പൂജപ്പുരയില്‍ നിന്നടക്കം  ഇനി പുരുഷ തടവുകാര്‍ വരും. സ്ഥാനത്തെ ഏറ്റവും വലിയ വനിതാ ജയിലായ അട്ടക്കുളങ്ങര വനിത ജയില്‍ പൂജപ്പുര ജയില്‍ വളപ്പിലേക്ക് മാറ്റാനാണ് ജയില്‍ വകുപ്പിന്റെ  തീരുമാനം. തടവുകാരുടെ എണ്ണം കൂടുതലുള്ള പൂജപ്പുരയില്‍ നിന്നടക്കം പുരുഷ തടവുകാരെ അട്ടക്കുളങ്ങരയിലേക്ക് കൊണ്ടുവരും. പൂജപ്പുരയില്‍ വനിതാ തടവുകാര്‍ക്ക് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. പുതിയ തീരുമാനത്തില്‍ അട്ടക്കുളങ്ങരിയിലെ വനിതാ ജീവനക്കാര്‍ ജയില്‍ വകുപ്പിനെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 
2011വരെ പൂജപ്പുര സെന്‍ട്രല്‍ ജയിലെ പ്രത്യേക ബ്ലോക്കിലായിരുന്നു വനിത തടവുകാരെ പാര്‍പ്പിച്ചിരുന്നത്. വനിതാ തടവുകാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും, ബന്ധുക്കളെത്തുമ്പോള്‍ കാണാനുമെല്ലാം സൗകര്യമുണ്ടാകണമെന്ന നിവേദനത്തെ തുടര്‍ന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ മേധാവിയായിരുന്നപ്പോള്‍ അട്ടക്കുളങ്ങരിയിലേക്ക് വനിതാ തടവുകാരെ മാറ്റിയത്. നെയ്യാറ്റിന്‍കരയിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരെയും അട്ടക്കുളങ്ങരിയിലേക്ക് മാറ്റി. ജില്ലാ ജയിലായി പ്രവര്‍ത്തിച്ചിരുന്ന അട്ടക്കുളങ്ങരിയിലെ പുരുഷ തടവുകാരെ മറ്റ് ജയിലേക്ക് മാറ്റി. ഇപ്പോള്‍ 300 പേരെ പാര്‍ക്കിപ്പിക്കാന്‍ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലുള്ളത് 35 വനിതാ തടവുകാര്‍ മാത്രമാണ്. 727 പേരെ പാര്‍ക്കിപ്പിക്കാന്‍ സൗകര്യമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1400 തടവുകാരുണ്ട്. ജില്ലാ ജയിലിലും തടവുകാരുടെ എണ്ണം കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളുള്ള അട്ടക്കുളങ്ങരയിലേക്ക് പുരുഷ തടവുകാരെ മാറ്റുന്നത്. 

 

Latest News