Sorry, you need to enable JavaScript to visit this website.

അത്യാഗ്രഹമൊന്നുമില്ല, ലീഗിലെ ചിലരുടെ  താല്‍പര്യം കണ്ടിട്ടാണ് ക്ഷണിച്ചത്- പിണറായി 

തിരുവനന്തപുരം-മുസ്‌ലിം  ലീഗിനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണം ലഭിച്ചാല്‍ വരുമെന്ന് പറഞ്ഞതിനാലാണ് ക്ഷണിച്ചത്, എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് റാലിയില്‍ ക്ഷണിച്ചാല്‍ പോകുമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് പറഞ്ഞിരുന്നു. അപ്പോള്‍ സിപിഎം നിലപാട്  വ്യക്തമാക്കുകയായിരുന്നു. പ്രത്യേക വ്യാമോഹമുണ്ടായിട്ടല്ല അവരെ ക്ഷണിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
''ക്ഷണിച്ചാല്‍ ഞങ്ങള്‍ പോകുമെന്ന്  ഒരു കൂട്ടരുടെ നേതാവ് പരസ്യമായി പറഞ്ഞു, ക്ഷണിച്ചാല്‍ വരുമെന്നു പറഞ്ഞപ്പോള്‍ ക്ഷണിച്ചു. അല്ലാതെ ലീഗിനെ ക്ഷണിച്ചത് വ്യാമോഹമുണ്ടായിട്ടല്ല. ചിലര്‍ വിലക്കിയെന്നൊക്കെ കേള്‍ക്കുന്നു അത് അവരുടെ കാര്യമെന്നും'' പിണറായി വിജയന്‍ പറഞ്ഞു. നിസ്സഹായരായ ഫലസ്തീന്‍ ജനതയ്ക്കെതിരെ ഭീകരമായ അക്രമം ഇസ്രായില്‍ അഴിച്ചു വിടുകയാണ്. ഭക്ഷണവും മരുന്നും എത്തിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. ഇന്ത്യ കാലാ കാലമായി സ്വീകരിച്ച നിലപാട് മോഡി സര്‍ക്കാര്‍ സ്വീകരിക്കണം. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രായലിന്റെത്. ഇസ്രായലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണെന്നും 
ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

Latest News