Sorry, you need to enable JavaScript to visit this website.

കുതിര കൂടിന് പുറത്ത് താഴേക്ക് ചാടി;  വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് 

ന്യൂയോര്‍ക്ക്- വിമാനത്തില്‍ കൊണ്ടു പോവുകയായിരുന്ന കുതിര യാത്രയ്ക്കിടെ പ്രശ്നമുണ്ടാക്കിയപ്പോള്‍, വിമാനം 30,000 അടി ഉയരത്തില്‍ നിന്നും തിരിച്ച് പറക്കാന്‍ നിര്‍ബന്ധിതമായി. ന്യൂയോര്‍ക്കില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോകുകയായിരുന്ന ബോയിംഗ് 747 കാര്‍ഗോ ജെറ്റ് വിമാനത്തിലാണിത്. വിമാനം പുറപ്പെട്ട് ഏകദേശം 90 മിനിറ്റിന് ശേഷം വിമാനം ഏതാണ്ട് 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കെട്ടഴിഞ്ഞ കുതിര പുറത്ത് ചാടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറങ്ങാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
'ഞങ്ങള്‍ക്ക് വിമാനത്തില്‍ ജീവനുള്ള ഒരു മൃഗമുണ്ട്. ഒരു കുതിരയാണത്. കുതിരയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ വിമാനം ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്റ് ചെയ്യാന്‍ അനുവദിക്കണം.' എയര്‍ അറ്റ്‌ലാന്റ ഐസ്ലാന്‍ഡിക് ഫ്ലൈറ്റ് 4592 -ന്റെ പൈലറ്റില്‍ നിന്നുള്ള സന്ദേശം കേട്ടപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യമൊന്ന് അമ്പരന്നു. അതും വിമാനത്തില്‍ നിന്നും കുതിര രക്ഷപ്പെട്ടെന്ന്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും വിമാനത്തിന്റെ ഭാരം കുറയ്ക്കാനായി 20 ടണ്ണോളം നിന്ധനം വമാനത്തില്‍ നിന്നും മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. ഒടുവില്‍ വിമാനത്തിന് അടിയന്തരമായി ഇറങ്ങാന്‍ അനുമതി നല്‍കി. ഹൗഡിനി എന്ന കുതിരയാണ് തന്റെ കെട്ടിയിരുന്ന കൂട്ടില്‍ നിന്നും യാദൃശ്ചികയാ സ്വതന്ത്രയായി വിമാനത്തില്‍ ബഹളം വച്ചത്. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം അന്ന് തന്നെ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, വിമാനത്തില്‍ എന്തിനാണ് കുതിരകളെ കൊണ്ട് പോയതെന്ന് വ്യക്തമല്ല. മാത്രമല്ല, വിമാനത്തില്‍ മൃഗങ്ങളെ കൊണ്ട് പോകുമ്പോള്‍ അവ അസ്വസ്ഥരാകുന്ന ആദ്യ സംഭവമല്ല ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെടുന്ന ഇറാഖി എയര്‍വേയ്‌സ് വിമാനത്തില്‍ ഒരു കരടി അതിന്റെ കൂട്ടില്‍ നിന്നും രക്ഷപ്പട്ടെന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. റേസ് കുതിരകളാകും വിമാനത്തിലുണ്ടായിരുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

Latest News