ആറു മാസത്തിനിടെ ഇന്ത്യയില്‍ ട്രെയിന്‍ യാത്ര നടത്തിയവര്‍ 390 കോടി

ന്യൂദല്‍ഹി- ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ ഇന്ത്യയില്‍ ട്രെയിന്‍ യാത്ര നടത്തിയവര്‍ 390.02 പേരെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 349.1 കോടി പേരാണ് യാത്ര ചെയ്തിരുന്നത്.് 

കോവിഡ് കാലത്തിനു ശേഷം ട്രെിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റെയില്‍വേ പറയുന്നത്. ട്രെയിന്‍ യാത്രക്കാരില്‍ 95.3 ശതമാനം പേരും ജനറല്‍, സ്ലീപ്പര്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് എ. സി കോച്ചുകള്‍ തേടുന്നത്. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളില്‍ 372 കോടി പേരും എ. സിയില്‍ 18.2 കോടി പേരുമാണ് ഏപ്രില്‍- ഒക്ടോബര്‍ കാലയളവില്‍ യാത്ര ചെയ്തത്. 

കോവിഡാനന്തരം ട്രെയിനുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 1768 മെയ്ല്‍ എക്സ്പ്രസ് ട്രെയ്നുകളാണ് കോവിഡിനു മുമ്പ് സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 2122 ആയി വര്‍ധിച്ചിട്ടുണ്ട്. സബര്‍ബന്‍ ട്രെയ്നുകളുടെ എണ്ണം 5626ല്‍ നിന്ന് 5774 ആയി. പാസഞ്ചര്‍ ട്രെയ്നുകള്‍ 2792ല്‍ നിന്നും 2852 ആയി. ഇന്ത്യയില്‍ ഇപ്പോള്‍ ദിനംപ്രതി 10,748 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കോവിഡിന് മുമ്പ് 10,186 ട്രെയിനുകളാണ് പ്രതിദിന സര്‍വീസ് നടത്തിയിരുന്നത്. 

കോവിഡിന് മുമ്പ് കുറഞ്ഞ നിരക്കിലും ചെറിയ സ്റ്റോപ്പുകളിലേക്കും യാത്ര ചെയ്യാനാവുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയിരുന്നെങ്കിലും കോവിഡാനന്തരം നിരക്ക് വര്‍ധന വരുത്തിയാണ് ഇത്തരം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

Latest News