മദീന - സൗദി അറേബ്യയും കാനഡയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പ്രതിസന്ധി കാനഡയിൽ നിന്നുള്ള ഹജ് തീർഥാടകരുടെ വരവിനെ ഒരുനിലക്കും ബാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു. മദീനയിൽ ഹജ് തീർഥാടകർക്ക് സേവനം നൽകുന്ന അദില്ല എസ്റ്റാബ്ലിഷ്‌മെന്റ് ആസ്ഥാനം സന്ദർശിച്ച് അദില്ല എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡ് ചെയർമാനുമായും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഖത്തരി തീർഥാടകർക്ക് ഹജിന് രജിസ്റ്റർ ചെയ്യുന്നതിന് ഏർപ്പെടുത്തിയ ലിങ്ക് വഴി സൗദിയിൽ കഴിയുന്ന ഏതാനും ഖത്തരികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന ഖത്തരികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ ജിദ്ദ എയർപോർട്ടിൽ നേരിട്ടെത്തി ഹജുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് സാധിക്കും. ഖത്തർ എയർവെയ്‌സ് ഒഴികെയുള്ള ഏതു വിമാന കമ്പനികളിലും ഖത്തരി തീർഥാടകർക്ക് ജിദ്ദയിൽ എത്താവുന്നതാണ്. സൗദിയിൽ കഴിയുന്ന ഖത്തരികൾ ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ ലിങ്ക് വഴി കുറച്ചു പേർ ഹജിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണം തന്റെ പക്കലില്ലെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
മുത്വവ്വിഫുമാരുടെ പെൺമക്കളെ ഹജ് സേവന മേഖലാ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. മക്കയിൽ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിൽ രണ്ടു വനിതകളെ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിൽ ഒഴിവുവന്ന തസ്തികകളിലാണ് വനിതകളെ നിയമിച്ചത്. അദില്ല എസ്റ്റാബ്ലിഷ്‌മെന്റിൽ ഒഴിവുകളുണ്ടായാൽ അവയിൽ നിയമിക്കപ്പെടുന്നതിന് വനിതകൾക്ക് പുരുഷന്മാരുമായി മത്സരിക്കുന്നതിന് സാധിക്കും. രാഷ്ട്ര സേവനം നടത്തുന്ന എല്ലാവർക്കും മുന്നിൽ ഇപ്പോൾ അതിന് അവസരമുണ്ട്. ഹജ് സേവന മേഖലയിൽ നിരവധി വനിതകൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ജിദ്ദ എയർപോർട്ടിൽ തീർഥാടകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മേഖലയിൽ വനിതകൾ പ്രവർത്തിക്കുന്നു. അതേപോലെ മക്കയിലും മദീനയിലും ഹജ് സേവന മേഖലയിൽ വനിതകൾ പ്രവർത്തിക്കുന്നുണ്ട്. മദീന വിമാനത്താവളത്തിൽ ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയിൽ ആഹ്ലാദമുണ്ടെന്നും ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു.
അതേസമയം, സൗദിയിൽ 15,000 കനേഡിയൻ പൗരന്മാർ കഴിയുന്നതായി വിദേശ മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ കഴിയുന്ന കനേഡിയൻ പൗരന്മാരെ രാജ്യം ബഹുമാനിക്കുന്നു. സുരക്ഷിതമായ സമൂഹത്തിലാണ് ഇവർ കഴിയുന്നത്. രാജ്യത്തുണ്ടായ പുരോഗതിയും വികസനത്തിനുള്ള സൗദി സമൂഹത്തിന്റെ അഭിവാഞ്ഛയും എത്രമാത്രമാണെന്ന് സൗദിയിൽ കഴിയുന്ന കനേഡിയൻ പൗരന്മാർക്ക് അറിയാവുന്നതാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു.