ഭാര്യയെ ഒഴിവാക്കാതെ മറ്റൊരു സ്ത്രീയുമായി താമസം, ദ്വിഭാര്യത്വമെന്ന് ഹൈക്കോടതി

ചാണ്ഡിഗഢ്-ഭാര്യയില്‍നിന്നു വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യാത്വമായി കണക്കാക്കുമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495 വകുപ്പുകള്‍ പ്രകാരം ഇതു കുറ്റകരമാണെന്നും ഹൈക്കോടതി വിധിച്ചു.
പങ്കാളിയില്‍നിന്നു വിവാഹ മോചനം നേടാതെ മറ്റൊരാളുമായി ഒരുമിച്ചു താമസിക്കുന്നതിനെ ലിവ് ഇന്‍ ബന്ധമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കുല്‍ദീപ് തിവാരി പറഞ്ഞു. ഇത് നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയാണെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇന്‍ ബന്ധത്തിനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം.
സ്ത്രീയുടെ ബന്ധുവില്‍നിന്നു ഭീഷണിയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  
ഹരജി നല്‍കിയ പുരുഷന്‍ നേരത്തെയുള്ള  വിവാഹം നിയമപ്രകാരം വേര്‍പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Latest News