Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന് അമേരിക്കന്‍ പിന്തുണ; സര്‍ക്കാര്‍ ഏജന്‍സികളിലെ 500ലേറെ രാഷ്ട്രീയ നിയമിതര്‍ ബൈഡന് പ്രതിഷേധ കത്തയച്ചു

വാഷിംഗ്ടണ്‍- ഇസ്രയിലിന് അമേരിക്ക നല്‍കുന്ന വലിയ  പിന്തുണയില്‍ പ്രതിഷേധിച്ച് നാല്‍പതോളം യു. എസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള 500ലധികം രാഷ്ട്രീയ നിയമിതരും സ്റ്റാഫ് അംഗങ്ങളും പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു.

ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും മാനുഷിക സഹായം അനുവദിക്കുന്നതിന് ഇസ്രായിലിനെ പ്രേരിപ്പിക്കാനും ബൈഡനും അദ്ദേഹത്തിന്റെ കാബിനറ്റിനും സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടു. കത്തെഴുതിയവര്‍ ബൈഡന്‍ ഭരണത്തിന്റെ ഭാഗമായി നിയമിക്കപ്പെട്ടവരാണ്. അതില്‍ ഭൂരിപക്ഷവും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നതും ശ്രദ്ധേയമാണ്. 

ഇതിനകം നിരവധി പ്രതിഷേധക്കത്തുകളാണ് ഇസ്രായില്‍- ഫലസ്തീന്‍ വിഷയത്ിതല്‍ വൈറ്റ് ഹൗസിലെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അയച്ച മൂന്ന് ആഭ്യന്തര മെമ്മോകളും ആയിരം യു. എസ് ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് (യു. എസ് എയ്ഡ്) ജീവനക്കാര്‍ അയച്ച തുറന്ന കത്തും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തില്‍ 1,200 ഇസ്രായിലികള്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്ന 500 പേരുടെ കത്തില്‍ തുടര്‍ന്ന് ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഗാസയിലെ ഇസ്രായില്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രസിഡന്റ് ബൈഡന്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നതോടൊപ്പം ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നടപടികളും ഫലസ്തീന്‍  പ്രദേശങ്ങളില്‍ വെള്ളവും വെളിച്ചവും മറ്റ് അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫ് ഉള്‍പ്പെടെ പങ്കെടുത്ത ഒക്ടോബര്‍ 23ന് ഐസന്‍ഹോവര്‍ എക്സിക്യൂട്ടീവ് ഓഫീസ് ബില്‍ഡിംഗില്‍ നടന്ന യോഗത്തിന് പിന്നാലെയാണ് കത്ത് വന്നത്.  യോഗത്തില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ നിയമിതരായ 70 മുസ്‌ലിം- അറബ് വംശജരും അവരെ കൂടാതെ ഡസന്‍ കണക്കിന് പേരും കൈ ഉയര്‍ത്തിയിരുന്നു. 

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ബ്ലിങ്കന്‍ തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഇസ്രായില്‍- ഫലസ്തീന്‍ പ്രതിസന്ധിയുടെ ദുരിതങ്ങള്‍ കടുത്ത ഹൃദയവേദന പലര്‍ക്കും ഉണ്ടാക്കുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്നും ചിലര്‍ സര്‍ക്കാര്‍ നയങ്ങളോട് വിയോജിക്കുന്നുവെന്നും ചിലര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവുമെന്നും ഇതൊക്കെ സര്‍ക്കാര്‍ കേള്‍ക്കുന്നുണ്ടെന്നും  കാഴ്ചപ്പാടുകള്‍ നയങ്ങളേയും സന്ദേശങ്ങളെയും നിര്‍ണയിക്കുന്നുണ്ടെന്നുമായിരുന്നു മെയിലിന്റെ ഉള്ളടക്കം.

Latest News