സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി, പോലീസ് സ്‌റ്റേഷന് പുറത്ത് സ്വീകരിക്കാന്‍ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും

കോഴിക്കോട് - മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി ഹാജരായി. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ സുരേഷ് ഗോപിയെ പോലീസ് സ്‌റ്റേഷന് പുറത്ത് സ്വീകരിച്ചു. സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വന്‍ ജനാവലിയാണ് തടിച്ച് കൂടിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, വി കെസജീവന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് റോഡില്‍ തടിച്ചു കൂടിയത്. ഒക്ടോബര്‍ 27ന് കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. ഈ വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. 

 

Latest News