Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസയിലെ ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണം: രൂക്ഷമായി അപലപിച്ച് ലോക രാജ്യങ്ങൾ

ജിദ്ദ - ഗാസ പുനർനിർമാണത്തിനുള്ള ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനു നേരെ ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തെ രൂക്ഷമായി അപലപിച്ച് ലോക രാജ്യങ്ങൾ. ബോംബാക്രമണത്തെ സൗദി വിദേശ മന്ത്രാലയം രൂക്ഷമായി അപലപിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഇസ്രായിൽ നടത്തുന്ന ആക്രമണ പരമ്പരയുടെ തുടർച്ചയാണ് ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഖത്തറുമായുള്ള സൗദി അറേബ്യയുടെ ഐക്യദാർഢ്യം വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു. ഉപരോധത്തിൽ കഴിയുന്ന ഗാസയിലെ സിവിലിയൻമാർ, ആശുപത്രികൾ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം എത്രയും വേഗം കടമകൾ നിറവേറ്റണം. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായിലിനോട് കണക്കു ചോദിക്കണമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
ഫലസ്തീൻ ജനതയെ ലക്ഷ്യം വെക്കുന്ന ഇസ്രായിൽ നയത്തിന്റെ തുടർച്ചയാണ് ഉപരോധത്തിന്റെയും തുടർച്ചയായ ആക്രമണങ്ങളുടെയും ഫലമായി ഗാസ നിവാസികൾ അനുഭവിക്കുന്ന ദുരിതം ലഘൂകരിക്കാൻ പ്രവർത്തിക്കുന്ന ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണമെന്ന് കുവൈത്ത്, ഖത്തർ വിദേശ മന്ത്രാലയങ്ങൾ പറഞ്ഞു. സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിന് അസംബന്ധമായ ന്യായീകരണങ്ങൾ ഉപയോഗിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് ഖത്തർ ഇസ്രായിലിനോട് ആവശ്യപ്പെട്ടു. ആക്രമണത്തെ ഒമാനും ജോർദാനും അപലപിച്ചു. 
അധിനിവേശ സേനയുടെ ക്രൂരതയുടെയും മുടന്തൻ ന്യായത്തിന്റെയും അന്താരാഷ്ട്ര ഉടമ്പടികളും നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിക്കുന്നതിന്റെയും തെളിവാണ് ഈ ബോംബാക്രമണമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനും ആശുപത്രികൾക്കും സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും ജനക്കൂട്ടങ്ങൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് ഇസ്രായിൽ തെല്ലും വില കൽപിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. ഗാസ പുനർനിർമാണത്തിൽ ഖത്തരി കമ്മിറ്റി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ കമ്മിറ്റി ആസ്ഥാനത്ത് ബോംബാക്രമണം നടത്തിയതിലൂടെ ഗാസയിലെ പശ്ചാത്തല സൗകര്യങ്ങളും ഇവ നടപ്പാക്കുന്ന സ്ഥാപനങ്ങളും തകർക്കാനുള്ള ഇസ്രായിലിന്റെ ഉദ്ദേശ്യമാണ് വ്യക്തമാകുന്നത്. ഗാസ പ്രതിസന്ധി അവസാനിപ്പിക്കാനും ഉടനടി വെടിനിർത്തൽ നടപ്പാക്കാനും റിലീഫ് വസ്തുക്കൾ പ്രവേശിപ്പിക്കാൻ ആവശ്യമായ സുരക്ഷിത ഇടനാഴികൾ അടിയന്തിരമായി തുറക്കാനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികൾ സ്വീകരിക്കണമെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. 
ഖത്തരി കമ്മിറ്റി ആസ്ഥാനത്തിനു നേരെ ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തെ ഒ.ഐ.സിയും അറബ് പാർലമെന്റും രൂക്ഷമായി അപലപിച്ചു. ഗാസയിൽ പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഖത്തരി കമ്മിറ്റി ആസ്ഥാനത്തെ ബോംബാക്രമണം മാനവികതയുടെ തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പറഞ്ഞു. 
ഗാസ ആശുപത്രികൾക്കു നേരെയുള്ള ഇസ്രായിൽ ബോംബാക്രമണങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ആശുപത്രികൾക്ക് നേരെയുള്ള ക്രൂരമായ ആക്രമണങ്ങൾ ഉടനടി നിർത്തണം. ഒരു മനുഷ്യ മനസ്സാക്ഷിക്കും സ്വീകാര്യമല്ലാത്ത രീതികളിൽ നിയമ വിരുദ്ധ യുദ്ധം തുടരാൻ ഇസ്രായിലിന് ഇപ്പോഴും പച്ചക്കൊടി കാണിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിനാണ് ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തമെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു.
 

Latest News