ടൈറ്റാനിയം അഴിമതിയില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി - ടൈറ്റാനിയം അഴിമതിയില്‍ സി ബി ഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് ഇവിടുത്തെ മുന്‍ ജീവനക്കാരന്‍ എസ്. ജയന്‍  നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സി ബി ഐ അന്വേഷണത്തിന് നിര്‍ദേശിച്ചെങ്കിലും സി ബി ഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യു ഡി എഫ് നേതാക്കളാണ് കേസില്‍ ആരോപണം നേരിടുന്നത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ബാബുവവാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. .ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയും ആയിരിക്കെയാണ് കേസിന് ആധാരമായ സംഭവങ്ങള്‍. ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കരാറില്‍ എത്തിയിരുന്നു. 256 കോടിയുടെ ഉപകരണങ്ങള്‍ എത്തിക്കാനായിരുന്നു തീരുമാനം. ഇതില്‍ 86 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

 

Latest News