Sorry, you need to enable JavaScript to visit this website.

പോലീസ് കൈ കാട്ടിയാല്‍ പേടിക്കേണ്ട; ഡ്രൈവിങ് ലൈസന്‍സ്, ആര്‍ സി ഡിജിറ്റല്‍ പതിപ്പുകളും ഇനി നിയമപരം

ന്യുദല്‍ഹി- വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കയ്യിലുണ്ടായിരിക്കേണ്ട ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖ (ആര്‍.സി), ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകളും നിയമപരമാക്കി കൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ രേഖാ സൂക്ഷിക്കിപ്പു പോര്‍ട്ടലായ ഡിജിലോക്കറിലും എംപരിവഹന്‍ മൊബൈല്‍ ആപ്പിലും സ്റ്റോര്‍ ചെയ്തു വച്ച ഈ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകളും ഇനി അസല്‍ രേഖകള്‍ക്കു സമാനമായി പരിഗണിക്കും. മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധനകളില്‍ അസല്‍ രേഖ കയ്യിലില്ലെങ്കില്‍ ഇനി ഇവ കാണിച്ചാല്‍ മതിയാകും. ഐടി നിയമപ്രകാരമാണ് ഇവയ്ക്കു അംഗീകാരം നല്‍കിയത്. ഇന്ത്യയുടനീളം ഈ ചട്ടം പ്രാബല്യത്തില്‍ വന്നു. 

നേരത്തെ ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഡിജിലോക്കറിലെ രേഖകള്‍ സ്വീകരിച്ചിരുന്നു. ഡിജിലോക്കര്‍, എംപരിവഹന്‍ ആപ്പ് എന്നിവ മുഖേന കാണിക്കുന്ന ലൈസന്‍സ്, ആര്‍.സി, ഇന്‍ഷുറന്‍സ് രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒറിജിനല്‍ രേഖയ്ക്കു സമാനമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനായി വാഹന ഉടമകള്‍ ചെയ്യേണ്ടത് തങ്ങളുടെ രേഖകള്‍ ഡിജിലോക്കര്‍, അല്ലെങ്കില്‍ എംപരിവഹന്‍ ആപ്പില്‍ അപ്ലോഡ് ചെയ്ത് അവ ആധാറുമായി ഓതന്റിക്കേറ്റ് ചെയ്യുകയാണ്. ഇതോടെ ഇവ ആപ്പില്‍ സേവ് ആകും. ട്രാഫിക് പോലീസ് രേഖകള്‍ ചോദിക്കുന്ന സമയം ആപ്പിലെ ക്യു ആര്‍ കോഡ് കാണിക്കുക മാത്രമെ ചെയ്യാനുള്ളു. ട്രാഫിക് പോലീസ് ഇതു റീഡ് ചെയ്ത് രേഖകള്‍ പരിശോധിക്കും. ഡിജിറ്റല്‍ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ട്രാഫിക് അധികൃതര്‍ ഇവ അസല്‍ രേഖയായി പരിഗണിക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് ഗതാഗത മന്ത്രാലയം ഇവയ്ക്കു അംഗീകാരം നല്‍കി.
 

Latest News