സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും:  സന്യാസിനികള്‍ ആത്മഹത്യ ചെയ്തു 

ആഗ്ര- ആശ്രമത്തിനുള്ളില്‍ സാമ്പത്തിക തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനുമിരയായ രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് ആഗ്ര പൊലീസ്. 32 വയസുകാരിയായ ശിഖ, 38 വയസുകാരിയായ ഏക്ത എന്നീ സന്ന്യാസിനികളാണ് ആത്മഹത്യ ചെയ്തത്. ഇരുവരും സഹോദരിമാരാണ്. ആഗ്രയിലെ ജാഗ്നര്‍ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിലായിരുന്നു ഇരുവരും താമസിച്ചുവന്നിരുന്നത്.
മൗണ്ട് അബുവിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന നീരജ് സിംഗാള്‍, പിതാവ് താരാചന്ദ്ര്, ബ്രഹ്മകുമാരീസിന്റെ ഗ്വാളിയോറിലെ ആശ്രമത്തിലെ അന്തേവാസിയായ പൂനം എന്ന സ്ത്രീ എന്നിവര്‍ക്കെതിരെയാണ് കേസ്. ജാഗ്നറില്‍ ആശ്രമം സ്ഥാപിച്ച പ്രതികള്‍ ആശ്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. മുഖ്യപ്രതിയും പിതാവും ആത്മഹത്യ ചെയ്ത സന്ന്യാസിനികളുടെ ബന്ധുക്കളുമാണ്. ആഗ്ര ആശ്രമത്തിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 25 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ആത്മഹത്യ ചെയ്ത സഹോദരിമാര്‍ ആരോപിച്ചിരുന്നത്.
കേസിലെ പ്രതികള്‍ ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇതേതുടര്‍ന്നുള്ള ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മൂടിവയ്ക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുന്‍പ് യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ സഹോദരിമാര്‍ സൂചിപ്പിക്കുന്നു. ആശ്രമത്തില്‍ നിന്ന് പ്രതികള്‍ വഞ്ചിച്ചുനേടിയെടുത്ത പണം ആശ്രമത്തിലുള്ളവര്‍ക്ക് തിരിച്ചുകൊടുക്കണമെന്നും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ആത്മഹത്യാകുറിപ്പില്‍ സഹോദരിമാര്‍ ആവശ്യപ്പെട്ടു. താരാചന്ദ്രും പൂനവും പിടിയിലായെന്നും നീരജിനായി തെരച്ചില്‍ നടക്കുകയാണെന്നും ആഗ്ര പോലീസ് അറിയിച്ചു.

Latest News