സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

കൊല്‍ക്കൊത്ത- സി. പി. എമ്മിന്റെ മുതിര്‍ന്ന നേതാവും  പാര്‍ലമെന്റ് മുന്‍ അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

ഏതാനും വര്‍ഷങ്ങളായി മകന്റെ വസതിയിലാണ് ബസുദേബ് ആചാര്യ കഴിയുന്നത്. 

1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ജനിച്ച ബസുദേബ് ആചാര്യ റാഞ്ചി സര്‍വ്വകലാശാലയിലും കൊല്‍ക്കൊത്ത സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1975 ഫെബ്രുവരി 25ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് നേതൃനിരയിലേക്ക് എത്തിയത്. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1984 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഒന്‍പത് തവണ പശ്ചിമ ബംഗാളിലെ ബങ്കുര മണ്ഡലത്തില്‍നിന്നുള്ള എം. പിയായിരുന്നു അദ്ദേഹം. 2014ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുന്‍മുന്‍ സെന്നിനോട് പരാജയപ്പെട്ടു.

1981-ല്‍ സി. പി. ഐ (എം) പുരുലിയ ജില്ലാ കമ്മിറ്റി, 1985 മുതല്‍ സി. പി. ഐ. (എം) പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി തുടങ്ങി ദീര്‍ഘകാലം സി. പി. എമ്മിന്റെ സംസ്ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ബസുദേബ് അംഗമായിരുന്നു.

Latest News