Sorry, you need to enable JavaScript to visit this website.

കോളജ് വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി ബസ്സിടിച്ച് മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ. എസ്. ആര്‍. ടി. സി. ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്റിലാണ് സംഭവം. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി അഭന്യ (18) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ അഭന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോളജ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഫോണ്‍ ചെയ്യാനായി ഒരു വശത്തേക്ക് മാറി നിന്ന അഭന്യ നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ട് എടുത്തപ്പോള്‍ ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

ഇതിനിടെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും രോഷാകുലരായതോടെ ഡ്രൈവര്‍ കെ. എസ്. ആര്‍. ടി. സി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വിദ്യാര്‍ഥിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Latest News