Sorry, you need to enable JavaScript to visit this website.

അധിനിവേശം തുടരുന്നിടത്തോളം കാലം സമാധാനമുണ്ടാകില്ല - ഫലസ്തീൻ

ജിദ്ദ - ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായിൽ അധിനിവേശം തുടന്നിടത്തോളം കാലം അന്താരാഷ്ട്ര സമാധാന ശ്രമങ്ങൾ നിഷ്ഫലമാകുമെന്ന് ഫലസ്തീൻ പ്രസിഡൻസി പറഞ്ഞു. ഗാസ ഫലസ്തീന്റെ അവിഭാജ്യ ഭാഗമാണ്. ഗാസയെ വെസ്റ്റ് ബാങ്കിൽ നിന്ന് വേർപ്പെടുത്താനുള്ള ഇസ്രായിലിന്റെ ഏതു ശ്രമങ്ങളും പരാജയപ്പെടും. ഭീഷണികളും സമ്മർദങ്ങളും എന്തു തന്നെയായാലും ഗാസയെ വെസ്റ്റ് ബാങ്കിൽ നിന്ന് വേർപ്പെടുത്താൻ അനുവദിക്കില്ല. വെസ്റ്റ് ബാങ്കിലും ഗാസയിലും കിഴക്കൻ ജറൂസലമിലും അധിനിവേശം ശക്തിപ്പെടുത്തുന്നത് ആർക്കും സുരക്ഷിതത്വം നൽകില്ല. 
ഗാസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരായ ഇസ്രായിൽ ആക്രമണം നിർത്തണമെന്ന് ഫലസ്തീൻ പ്രസിഡൻസി വക്താവ് നബീൽ അബൂറദീന പറഞ്ഞു. ഗാസയിൽ ഇസ്രായിൽ നടത്തുന്ന ഉന്മൂലന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ഭരണകൂടം ഉടനടി നടപടികൾ സ്വീകരിക്കണം. ഇസ്രായിൽ അധിനിവേശം അവസാനിപ്പിച്ചും 1967 ലെ അതിർത്തിയിൽ ഗാസയും വെസ്റ്റ് ബാങ്കും കിഴക്കൻ ജറൂസലമും ഉൾപ്പെട്ട സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ചുമല്ലാതെ മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയുമുണ്ടാകില്ല. അധിനിവേശം അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ സാധിക്കുകയുള്ളൂ. സ്ഥിരത പുനഃസ്ഥാപിക്കാനും മേഖലയിൽ സ്ഥിതിഗതികൾ തുടർച്ചയായി വഷളാകുന്നത് തടയാനുമുള്ള ഒരോയൊരു പരിഹാരം അധിനിവേശം ഇല്ലാതാകലാണെന്നും നബീൽ അബൂറദീന പറഞ്ഞു.
 

Latest News